ശബരിമല ദർശനത്തിന് ശേഷം വീട്ടിലെത്തിയ കനകദുർഗ്ഗയെ അമ്മായിഅമ്മ മർദ്ദിച്ചു... പരിക്കുകളോടെ ആശുപത്രിയിൽ
Recommended Video
പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം. ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ കനകദര്‍ഗ്ഗയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു അമ്പത് വയസ്സ് പൂര്‍ത്തിയാകാത്ത കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്.
ജനുവരി 2 ന് പുലര്‍ച്ചെ ആയിരുന്നു 39 കാരിയായ കനകദുര്‍ഗ്ഗയും 40 കാരിയായ ബിന്ദു അമ്മിണിയും ശബരിമല ദര്‍ശനം നടത്തിയത്. 2018 സെപ്തംബര്‍ 28 ന്‌റെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ആദ്യമായിരുന്നു സ്ത്രീ പ്രവേശനം നടന്നത്. ഇതിനെതിരെ കേരളമെമ്പാടും സംഘപരിവാര്‍ അനുകൂല സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
അക്രമം ഭയന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും മൂന്ന് ആഴ്ചയോളം ഒളിച്ച് കഴിയുകയായിരുന്നു. ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് ആക്രമണം നേരിടേണ്ടി വന്നത്.
പട്ടികകൊണ്ട് തലയ്ക്കടിച്ചു
കനകദുര്‍ഗ്ഗയെ ഭര്‍തൃമാതാവ് പട്ടിക കൊണ്ട് തലയ്ക്കടിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. തലയ്ക്ക് പരിക്കേറ്റ കനകദുര്‍ഗ്ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോലിയില്‍ പ്രവേശിക്കാന്‍
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ജീവനക്കാരിയായ കനകദുര്‍ഗ്ഗ അവധിയില്‍ ആയിരുന്നു ഇത്രയും നാള്‍. തിരിച്ച് ജോലിയില്‍ പ്രവേശിക്കേണ്ട ദിവസം അടുത്തതിനാല്‍ ആണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോഴാണ് ഭര്‍തൃമാതാവില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്.
വീട്ടുകാര്‍ ആദ്യമെ എതിര്
ബിജെപി അനുകൂല നിലപാടുള്ളവരായിരുന്നു കനകദുര്‍ഗ്ഗയുടെ വീട്ടുകാര്‍. ശബരിമല പ്രവേശനത്തെ ഇവര്‍ ആദ്യം മുതലേ എതിര്‍ത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിന് വേണ്ടി തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കനകദുര്‍ഗ്ഗ ശബരിമലയിലേക്ക് പോയത് എന്നാണ് ഇവര്‍ ആരോപിച്ചിരുന്നത്.
ഭര്‍തൃമാതാവിനും പരിക്കെന്ന്
എന്നാല്‍ കനകദുര്‍ഗ്ഗയ്‌ക്കെതിരെ ആരോപണവുമായി ഭര്‍ത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തിയിട്ടുണ്ട്. കനകദുര്‍ഗ്ഗയും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും അത് കയ്യാങ്കളിയിലാണ് അവസാനിച്ചത് എന്നും ആണ് ഇദ്ദേഹം പറയുന്നത്.
അമ്മയെ തള്ളിയിട്ടെന്ന്
കനകദുര്‍ഗ്ഗ തന്റെ അമ്മയെ തള്ളിയിട്ടു എന്നാണ് കൃഷ്ണനുണ്ണിയുടെ ആരോപണം. കൃഷ്ണനുണ്ണിയുടെ അമ്മയേയും പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്