ശബരിമല ദർശനത്തിന് ശേഷം കനകദുർഗയും ബിന്ദുവും എവിടെ? പിന്തുടർന്ന് പ്രതിഷേധക്കാർ
Recommended Video

പത്തനംതിട്ട: ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിവന്ന് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് യുവതികൾ സന്നിധാനത്ത് എത്തിയത്. ഡിസംബർ 24ാം തീയതി ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിനെത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധങ്ങളെ തുടർന്ന് പോലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു. സന്നിധാനത്തിന് ഒരു കിലോമീറ്റർ മാത്രം അകലെ നിന്നാണ് ഇവർ മലയിറങ്ങിയത്.
യുവതികളുമായി മുന്നോട്ട് പോകുന്നതിനിടെ വിവിധയിടങ്ങളിൽവെച്ച് പോലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായി. ഇതിനിടെ കനകദുർഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയായി. പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയാണെന്നാണ് യുവതികൾ ആരോപിച്ചത്. ശബരിമലയിലേക്ക് തിരിച്ച് വരുമെന്ന് തറപ്പിച്ച് പറഞ്ഞാണ് ഇരുവരും മലയിറങ്ങിയത്. ഒരാഴ്ചക്കാലത്തെ അജ്ഞാതവാസത്തിന് ശേഷമാണ് ഇരുവരും വീണ്ടും ശബരിമലയിൽ എത്തിയത്.

അജ്ഞാത വാസം
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കനകദുർഗയേ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ബിന്ദുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം കനകദുർഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പോലീസിൽ പരാതി നൽകി. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ എത്തിയ കനകദുർഗ സുഹൃത്തിന്റെ വീട്ടിലാണുള്ളതെന്നും ജീവന് ഭീഷണിയുള്ളതിനാൽ ഇപ്പോൾ പെരിന്തൽമണ്ണയിലെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

തിരുവനന്തപുരത്തേയ്ക്കെന്ന്
വീട്ടുകാരോട് അറിവോടെയായിരുന്നില്ല കനകദുർഗയുടെ ശബരിമല യാത്ര. മാധ്യമങ്ങളിൽ നിന്നാണ് കനകദുർഗ ശബരിമലയിലെത്തിയ വിവരം കുടുംബം അറിയുന്നത്. അടിയുറച്ച വിശ്വാസികളുടെ കുടുംബത്തിൽ നിന്നാണ് കനകദുർഗ എത്തുന്നത്. സിപിഎം അനുഭാവികളാണ് കുടുംബം. എന്നാൽ കനകദുർഗയുടെ ശബരിമല ദർശനത്തോട് യോജിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. മാവേലിസ്റ്റോർ മാനേജരായ കനകദുർഗ തിരുവനന്തപുരത്തേയ്ക്ക് എന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

കുടുംബത്തിന്റെ പിന്തുണയോടെ ബിന്ദുവും
സിപിഎ(എംഎൽ) ന്റെ സജീവ പ്രവർത്തകയായിരുന്നു ബിന്ദുവും ഭർത്താവ് ഹരിഹരനും. എന്നാൽ ഇപ്പോൾ പാർട്ടി ബന്ധമില്ലെന്നാണ് ഇരുവരും പറയുന്നത്. തലശ്ശേരി പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ബിന്ദു ഇപ്പോൾ. തന്റെ അറിവോടെയാണ് ബിന്ദു ദർശനം നടത്താനെത്തിയതെന്ന് ഹരിഹരൻ വ്യക്തമാക്കിയിരുന്നു. ഡിസംബർ 31ന് ഹരിഹരനെ വിളിച്ച് വീട്ടിൽ നിന്ന് മാറി നിൽക്കാൻ ബിന്ദു നിർദ്ദേശം നൽകിയിരുന്നു. സന്നിധാനത്തിന് താഴെ വരെ ഹരിഹരനും ബിന്ദുവിനൊപ്പം ഉണ്ടായിരുന്നു.

മടക്കയാത്ര ഇങ്ങനെ
ശബരിമലയിൽ നിന്നുള്ള മടക്കയാത്രയിൽ ഇരുവരും തങ്ങിയത് അങ്കമാലി നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപമുളള സുഹൃത്ത് ജോൺസന്റെ വീട്ടിലാണ്. യുവതികൾ എത്തുന്നതിന് മുൻപ് വീടിന്റെ പരിസരത്ത് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. 10 മണിയോടെ സ്വകാര്യ വാഹനത്തിൽ ഇരുവരും വീട്ടിലെത്തി. ഒപ്പമുണ്ടായിരുന്ന സഹായികൾ മടങ്ങുകയും ചെയ്തു.

വീടിന് മുമ്പിൽ പ്രതിഷേധം
ജോൺസന്റെ വീട്ടിൽ ബിന്ദുവും കനകദുർഗയും എത്തിയതറിഞ്ഞ് പ്രതിഷേധക്കാർ ഇവിടേയ്ക്ക് ഒഴുകിയെത്തി. ബിജെപി- ശബരിമല കർമസമിതി പ്രവർത്തകർ വീടിന് മുമ്പിൽ തമ്പടിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. യുവതികളെ പോലീസ് അകമ്പടിയോടെ പുറത്തേയ്ക്ക് കൊണ്ടുപോയി. ജോൺസണും കുടുംബവും വീട്ടിൽ നിന്നു മാറി. വീടിന് പോലീസ് കാവലും ഏർപ്പെടുത്തി.

തൃശൂരിലേക്ക്
ജോൺസന്റെ വീട്ടിൽ നിന്നും ഇരുവരെയും പോലീസ് കാറിൽ ദേശീയപാതയിലൂടെ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് എത്തിച്ചെങ്കിലും തൃശൂർ ഭാഗത്തേയ്ക്ക് ഇവർ എത്തിയില്ല. യുവതികളെയും പ്രതീക്ഷിച്ച് പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിജെപി പ്രവർത്തകർ മണിക്കൂറുകളോളം കാത്തുനിന്ന് പരിശോധന നടത്തിയെങ്കിലും യുവതികളെ കണ്ടെത്തിയില്ല.

ഇനി എങ്ങോട്ട്?
പോലീസ് വാഹനത്തിൽ നിന്നും ഇരുവരെയും ഇടയ്ക്ക് വെച്ച് സ്വകാര്യ വാഹനത്തിലേക്ക് മാറ്റി. കനത്ത പ്രതിഷേധം നിലനിൽക്കുന്നതിനാൽ യുവതികളെ റോഡ് മാർഗം ദീർഘദൂരം കൊണ്ടുപോകാനാൻ സാധ്യതയില്ല. യുവതികളെ സുരക്ഷിതമായ ഇടത്തേയ്ക്ക് മാറ്റിയ ശേഷം സ്ഥിതിഗതികൾ ശാന്തമായ ശേഷം മാത്രം തിരികെ എത്തിക്കാനാണ് പോലീസ് പദ്ധതി.












Click it and Unblock the Notifications