ബിന്ദുവും കനകദുർഗയും ഒളിവിൽ നിന്ന് പുറത്ത്, കൊച്ചിയിലെ ആർപ്പോ ആർത്തവം വേദിയിലെത്തി
കൊച്ചി: സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയില്‍ കയറി ചരിത്രം സൃഷ്ടിച്ച ബിന്ദുവും കനക ദുര്‍ഗയും ഒടുവില്‍ ഒളിവിടത്ത് നിന്നും പുറത്തേക്ക്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ട് കൂടാം എന്ന മുദ്രാവാക്യമുയര്‍ത്തി കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയിലാണ് ബിന്ദുവും കനക ദുര്‍ഗയും പങ്കെടുത്തത്.
ജനുവരി 2ന് പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. അതിന് ശേഷം സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. സുരക്ഷ പരിഗണിച്ച് ബിന്ദുവും കനകദുര്‍ഗയും ഇത്രയും നാള്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുകയായിരുന്നു.
അതിനിടെയാണ് ഇരുവരും ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുത്തത്. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കണം എന്ന് നേരത്തെ കരുതിയിരുന്നതാണ് എന്ന് ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു. തങ്ങള്‍ തെറ്റ് ചെയ്തവര്‍ അല്ലെന്നും പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ലെന്നും ഇരുവരും പറഞ്ഞു. പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും പരിപാടിയില്‍ വന്നത് സ്വന്തം നിലയ്ക്ക് ആണെന്നും ഇവര്‍ പറഞ്ഞു.
ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്ന നിലപാടുകള്‍ക്ക് എതിരെ ആണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ രണ്ട് ദിവസത്തെ ആര്‍പ്പോ ആര്‍ത്തവം പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറി. തീവ്ര സ്വഭാവക്കാരാണ് പരിപാടിയുടെ സംഘാടകര്‍ എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം. അതേസമയം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.