ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ല; അയ്യപ്പഭക്ത സംഗമത്തിൽ സഹോദരന്‍
തിരുവനന്തപുരം: ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ ശബരിമല ദർശനം നടത്തിയ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ ഭരത് ഭൂഷൺ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകദുർഗയുടെ ശബരിമല സന്ദർശനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷൺ ആരോപിച്ചു. കുടുംബത്തിന്റെ പിന്തുണ ഇല്ലാതെയാണ് കനകദുർഗ ശബരിമലയിലെത്തിയതെന്നും സഹോദരൻ വ്യക്തമാക്കി.
ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയതിന് പിന്നാലെ ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് ഉണ്ടായത്. ഇരുവരുടെയും വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം തിരികെ എത്തിയ കനകദുർഗയെ വീട്ടിൽ കയറ്റാൻ ബന്ധുക്കൾ തയാറായിരുന്നില്ല.
തിരികെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്റെ അമ്മ കനകദുർഗയെ ആക്രമിച്ചിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കനകദുർഗ തന്നെയാണ് ആക്രമിച്ചതെന്ന് ചൂണ്ടിക്കാട്ട് ഭർതൃമാതാവും പോലീസിൽ പരാതി നൽകിയിരുന്നു. കനകദുർഗ വിശ്വാസിയല്ലെന്നും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്നും സഹോദരൻ മുൻപ് ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് എംഎൽഎമാരുടെ സുരക്ഷിത കേന്ദ്രമായി ഈഗിൾടൺ റിസോർട്ട് ; 982 കോടിയും കൊണ്ടുവരണമെന്ന് ബിജെപി