വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം; വിഎസിനെ വിമർശിച്ച് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: വനിതാ മതിലിനെ വിമർശിച്ച വിഎസ് അച്യുതാനന്ദനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ് വനിതാ മതിൽ നടത്താൻ തീരുമാനിച്ചത്. വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസമെന്ന് കാനം പറഞ്ഞു.
നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനായി സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം വ്യക്തമാക്കി. മന്നത്ത് പത്മനാഭന്റെ ശിഷ്യർ നവോത്ഥാന പാരമ്പര്യത്തിൽ നിന്നും മാറിപ്പോവുകയാണ്. നവോത്ഥാനം വേണോ വിമോചന സമരം വേണോയെന്ന് എൻഎസ്എസ് തന്നെ തീരുമാനിക്കട്ടെയെന്നും കാനും കൂട്ടിച്ചേർത്തു.
ജാതി സംഘടനകളെ കൂടെ നിർത്തിയുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്നാണ് കഴിഞ്ഞ ദിവസം വിഎസ് വിമർശിച്ചത്. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകർത്തുന്നതല്ല വർഗസമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സി പി എം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. വർഗ സമരമല്ലെങ്കിലും വർഗീയതെയ്ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നാണ് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയത്.