ആരെ എടുത്താലും മാണിയെ വേണ്ട; കേരള കോൺഗ്രസ് അവസരവാദികൾ, മാണിയുടെ നീക്കം അപകടകരമെന്ന് കാനം!
തിരുവന്തപുരം: കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ വരാനുള്ള നീക്കത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കെഎം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, മാണിയെ വേണ്ടെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
കെഎം മാണി നയവഞ്ചകൻ; മാണിയെയും ജോസഫിനെയും ഒരു നുകത്തികെട്ടി അടിക്കാം, സമ്മേളനത്തിൽ ആളെ എത്തിച്ചത്...
പിണറായി വിജയനൊപ്പമെന്ന് മാണി; പക്ഷേ.. ചില നിബന്ധനകളുണ്ട്, മുന്നണി മാറ്റം ഉടനെന്ന്...
കെഎം മാണിയുടെ ഇടത് മുന്നണി പ്രവേശനത്തില്‍ അപകടമുണ്ടെന്നും മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന ആവശ്യം ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം വ്യക്തമാക്കി. ഇടത് കാഴ്ചപ്പാടുകളുമായി അനുകൂല നിലപാടുള്ളവരെയാണ് എല്‍ഡിഎഫിന് ആവശ്യം. വിഷയം ചര്‍ച്ചചെയ്താല്‍ സിപിഐയുടെ നിലപാടറയിക്കുമെന്ന് കാനം കൂട്ടിച്ചേര്‍ത്തു. എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസിനോട് പ്രിയമാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രസ്താവനയും പുറത്തു വന്നിരിക്കുന്നത്.
പിണറായി വിജയന് മാണിയുടെ പിന്തുണ
പിണറായി വിജയന് കേരള കോൺഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് കെഎം മാണി കേരള കോൺഗ്രസ്(എം) സംസ്ഥാന സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം മകൻ ജോസ് കെ മാണി കോൺഗ്രസിനെതിരെയായിരുന്നു സമ്മേളനത്തിൽ പ്രസംഗിച്ചത്. കേരള കോണ്‍ഗ്രസ് കുലംകുത്തികളല്ല; അങ്ങനൊരു ചരിത്രം പാര്‍ട്ടിക്കില്ല. ശത്രുക്കളല്ല, ഒപ്പം നടന്നവരാണു കേരള കോണ്‍ഗ്രസിനെ പിന്നില്‍നിന്നു കുത്തിയത്. കേരള കോണ്‍ഗ്രസ് നേതാക്കളുടെ രക്തമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള തന്ത്രമാണ് അവര്‍ പ്രയോഗിച്ചത് പക്ഷേ, ഒന്നും നടന്നില്ലെന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്.
എൽഡിഎഫിന് പിന്തുണ
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എൽഡിഎഫിനെ പിന്തുണച്ചിരുന്നു. പാലാ മണ്ഡലത്തിലെ കരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസിന്റെ പിന്തുണ എൽഡിഎഫിനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടത്തിയ വഞ്ചനാപരമായ നിലപാടാണ് കേരള കോണ്‍ഗ്രസ് ഇപ്പോഴും പുലര്‍ത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തിയിരുന്നു.
മുന്നണി പ്രവേശനത്തിൽ ഉടൻ താരുമാനം
കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെഎം മാണി പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. എന്നാല്‍ മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പിജെ ജോസഫ് പറഞ്ഞു. കേരളത്തിലെ മുന്നണി സംവിധാനം യാഥാര്‍ത്ഥ്യമാണെന്ന വിലയിരുത്തലാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. മാത്രമല്ല, എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസിനോട് പ്രിയമാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞു. ബദല്‍ രേഖയുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനം. ബദല്‍ രേഖ പ്രതിനിധി സമ്മേളനം പാസാക്കിയെന്നാണ് റിപ്പോർട്ട്.
യുഡിഎഫിന്റെ വാതിൽ തുറന്ന് തന്നെ
അതേസമയം യുഡിഎഫിലേക്ക് നേരത്തെ തന്നെ മാണിക്ക് ക്ഷണമുണ്ട്. അന്നും ഇന്നും കെഎം മാണിയോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല. മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായി ഉള്ള ബന്ധമാണ് യുഡിഎഫിന് മാണിയോടുള്ളത്.അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.