എംഎം മണിയെ തള്ളി കാനം; 'എന്ത് വേണമെങ്കിലും ആഗ്രഹിക്കാം; അതിന് കടിഞ്ഞാണിട്ടില്ലല്ലോ'
തൃശൂര്‍: അതിരപ്പിള്ളി പദ്ധതിയില്‍ വൈദ്യൂതി മന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളി സിപിഐ. ജനങ്ങള്‍ക്ക് ശക്തമായി എതിര്‍പ്പ് പ്രടകിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദേശം മുന്നോട്ട് വെക്കാറുണ്ടെന്നും എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണെന്നും കാനം വ്യക്തമാക്കി.
നേരത്തെ അതിരപ്പിള്ളി നടപ്പാക്കണമെന്നാണ് സിപിഐഎമ്മിന്റേയും തന്റേയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും എംഎം മണി നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടനപത്രികയില്‍ പോലുമില്ലായിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടികാട്ടിയപ്പോള്‍ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നും കാനം പ്രതികരിച്ചു. ജനങ്ങളെ എതിര്‍ത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തയ്യാറാവില്ലെന്നും കാനം പറഞ്ഞു.
അതിരപ്പള്ളി ജനവൈദ്യൂതി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ സിപിഐ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ നീക്കത്തിന് ആയുസില്ലെന്നും ഇടത് നയം മാത്രമെ എല്‍ഡിഎഫില്‍ പിന്തുടരാന്‍ കഴിയുവെന്നും സിപിഐ വ്യക്തമാക്കി.
തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇത് ജനവഞ്ചനയാണെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ചാലക്കുടി പുഴക്ക് കുറുകെ 163 മെഗാവാള്‍ട്ട് വൈദ്യുതി ഉള്‍പ്പാദനത്തിനുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പദ്ധതിയായിരിക്കും ഇത്. 2018 മാര്‍ച്ച് 19 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി രണ്ട് തവണ ലഭിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിരുന്നില്ല. എന്നാല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ 180 ഹെക്ടര്‍ വനഭൂമി നഷ്ടമാവുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ശബരിമല; മിഥുനമാസ പൂജയക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല, ഉത്സവം ചടങ്ങായി മാത്രം നടത്തും
ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്
അഞ്ജു ഷാജിയുടെ മരണം: കോളേജിന്റെ വാദം പൊളിഞ്ഞോ? കോളേജ് അധികൃതർക്ക് ജാഗ്രതക്കുറവെന്ന് സിൻഡിക്കേറ്റ്