മരടിൽ കോടതിവിധി ലംഘിച്ചത് ഫ്ലാറ്റ് നിർമാതാക്കൾ; കോടതി വിധി നടപ്പാക്കരുതെന്ന് പറയാനാകില്ലെന്ന് കാനം
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ കോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമം ലംഘിച്ച ഫ്ലാറ്റ് നിർമ്മാതാക്കളാണ്. നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ലാറ്റുമടകളുടെ വികാരം മനസിലാക്കുന്നുവെന്നും മാനുഷിക വിഷയം എന്ന നിലയിലാണ് സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അതിർത്തിയിലെ ആപ്പിൾതോട്ടങ്ങൾ ലക്ഷ്യംവെച്ച് തീവ്രവാദികൾ; വിൽപ്പന തടയാൻ ആപ്പിളുകൾ കത്തിക്കുന്നു
നിയമം നടപ്പിലാക്കരുത് എന്ന അഭിപ്രായം സിപിഐക്കില്ല. തീരദേശ സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് സിപിഐ. ഫ്ലാറ്റ് പൊളിക്കണമെന്ന് പറഞ്ഞത് സിപിഐയല്ല, സുപ്രിം കോടതിയാണ്. അപ്പോൾ പൊളിക്കേണ്ട എന്ന് ഞങ്ങൾ പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല, കാനം രാജേന്ദ്രൻ പറഞ്ഞു.
കേരളത്തിലേത് കെയർടേക്കർ സർക്കാർ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനത്തോട് ജനവിധിയെ വിലകുറച്ച് കാണരുതെന്നായിരുന്നുകാനം രാജേന്ദ്രന്റെ മറുപടി. ജനങ്ങൾ തിരഞ്ഞെടുത്ത് സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിനിടെ മരട് ഫ്ലാറ്റ് വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ചയാണ് യോഗം.
അതേസമയം ഫ്ലാറ്റ് വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും നിയമാനുസൃതമായി നിലവിലെ ഉടമകൾക്ക് വിറ്റതാണെന്നും ചൂണ്ടിക്കാട്ടി ഫ്ലാറ്റ് നിർമാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. നേരത്തെ ഫ്ലാറ്റ് നിർമാതാക്കൾക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതിന്മേലുള്ള മറുപടിയിലാണ് നിർമാതാക്കൾ കൈമലർത്തിയത്. നഗരസഭ എന്തിനാണ് നോട്ടീസ് നൽകിയതെന്ന് മനസിലാകുന്നില്ലെന്നും ഇവർ മറുപടിയിൽ പറയുന്നു.