പി ജയരാജന്റെ കുറിപ്പ് രാഷ്ട്രീയ പക്വത ഇല്ലാത്തത്; സീതാറാം യെച്ചൂരി ഏത് പൂച്ചയെന്ന് കാനം!
തിരുവനന്തപുരം: മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പി ജയരാജന്റെ കുറിപ്പ് രാഷ്ട്രീയ പക്വത ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ലണ്ടനിൽ വെച്ച് ഒരു പ്രസ്താവന ഇറക്കിയിരുന്നല്ലോ, അപ്പോൾ അദ്ദേഹം ഏത് പൂച്ചയാണെന്നും കാനം ചോദിച്ചു.
മാവോയിസ്റ്റ് ഏറ്റുമുട്ടൽ; എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സിപിഎം മുഖപത്രം, ലക്ഷ്യം മുതലെടുപ്പ്!
മാവോയിസ്റ്റുകൾ തീവ്രവാദികളാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലേഖനം സർക്കാരിന്റെ അനുമതിയോടെ തന്നെയാണോ പ്രസിദ്ധീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ അനുവാദം ഇല്ലാതെ പുസ്തകം എഴുതിയതിന് നടപടിയെടുത്ത സർക്കാരാണ് ഇതെന്നും കാനം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വാക്കുകൾ ചീഫ് സെക്രട്ടറി ശ്രദ്ധിക്കേണ്ടതായിരുന്നു. ഒരു മജിസ്റ്റീരിയൽ എൻക്വയറി നടക്കുന്നതുകൊണ്ട് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നാണ്. എന്നാൽ ചീഫ് സെക്രട്ടറി എഴുതിയ ലേഖനത്തിൽ പറഞ്ഞത് ആ അർത്ഥത്തിൽ നോക്കുമ്പോൾ സുപ്രീംകോടതി വിധിയുടെയും ഹൈക്കോടതി വിധിയുടെയും എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് മജിസ്റ്റീരിയല്‍ അന്വേഷണത്തെ പോലും സ്വാധീനിക്കുന്നതാണ്. കോടതി നടപടി പുരോഗമിക്കുമ്പോള്‍ നടത്തിയ അഭിപ്രായ പ്രകടനം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കാനം ചൂണ്ടിക്കാട്ടി. ഇടത്പക്ഷത്ത് ഭിന്നതയില്ല. നിലപാടുകളിലുള്ള അഭിപ്രായ വ്യത്യാസം മാത്രമാണുള്ളത്. ഇത് സര്‍ക്കാറിനെയോ ഭരണത്തെയോ ബാധിക്കില്ലെന്നും കാനം പറഞ്ഞു.