കണിമംഗലം കൊലപാതകം; പ്ലാസ്റ്ററും കയറും പ്രതികളെ കുടുക്കി
തൃശൂര്‍: കണിമംഗലത്ത് കവര്‍ച്ചയ്ക്കിടെ ഗൃഹനാഥന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ അയല്‍ക്കാരായ പ്രതികളെ കുടുക്കിയത് പ്ലാസ്റ്ററും കയറും. ഒരുപക്ഷേ, തെളിയിക്കാന്‍ ഏറെ ബുദ്ധിമുട്ടാകുമായിരുന്ന കേസില്‍ ഒരു കടക്കാരന്‍ നല്‍കിയ നിര്‍ണായക വിവരമാണ് കൊലനടന്ന് 48 മണിക്കൂറിനകം കൊലപാകികളെ കുടുക്കാന്‍ ഇടയാക്കിയത്.
സംഭവത്തില്‍ അയല്‍ക്കാരായ ഷൈനിയും ഷൈനിയുടെ കാമുകന്‍ മനോജ്, ഷൈനിയുടെ പ്ലസ് വണിനു പഠിക്കുന്ന മകന്‍, മകന്റെ ക്ലാസ്‌മേറ്റ് എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവ് മരിച്ച ഷൈനി ഏറെക്കാലമായി മനോജുമായി അടുപ്പത്തിലായിരുന്നു. മനോജിനൊപ്പം പല ബിസിനസുകളും ചെയ്‌തെങ്കിലും അതെല്ലാം പരാജയപ്പെട്ടു. കടംകയറിയപ്പോഴാണ് മോഷണത്തെക്കുറിച്ച് ആലോചിച്ചത്.
അയല്‍ വീട്ടിലെ വിന്‍സെന്റ് ലില്ലി ദമ്പതികളുമായി അടുത്തബന്ധമുള്ള ഷൈനി അവരുടെ കൈയ്യില്‍ പണമുണ്ടെന്നു മനസിലാക്കിയതോടെ മനോജുമായി കൂടിയാലോചിച്ച് മോഷണത്തിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. സഹായത്തിനായി മകനെയും മകന്റെ സുഹൃത്തിനെയും ഒപ്പം കൂട്ടി. 5,000 രൂപയാണ് മകന്റെ സുഹൃത്തിന് വാഗ്ദാനം ചെയ്തത്.
പദ്ധതി അനുസരിച്ച് ബുധനാഴ്ച രാത്രി എട്ടരയോടെ മുഖംമൂടി ധരിച്ച് മനോജും ആണ്‍കുട്ടികളും വിന്‍സെന്റിന്റെ വീട്ടിലെത്തി. ദമ്പതികളെ മര്‍ദ്ദിച്ച് കെട്ടിയിട്ടശേഷം പണവും സ്വര്‍ണവുമായി കടന്നുകളയുകയും ചെയ്തു. മോഷ്ടാക്കള്‍ സ്ഥലംവിട്ടശേഷം ഭര്‍ത്താവ് കുഴഞ്ഞുവീണതുകണ്ട് ലില്ലി ആദ്യം വിളിച്ചുവരുത്തിയത് ഷൈനിയെ ആയിരുന്നു.
ഷൈനിയായിരുന്നു ആശുപത്രിയില്‍ ഒപ്പം ചെന്നതും. വിന്‍സെന്റ് മരിച്ചശേഷവും വീട്ടില്‍ എല്ലാസഹായത്തിനും ഷൈനി ഉണ്ടായതിനാല്‍ ആരും സംശയിച്ചിരുന്നില്ല. എന്നാല്‍ രണ്ടുകുട്ടികള്‍ തന്റെ കടയില്‍ നിന്നും പ്ലാസ്റ്ററും കയറും വാങ്ങിയെന്ന് ഒരു കടക്കാരന്‍ പോലീസുകാന് നല്‍കിയ സൂചനയാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കുട്ടികളെ പോലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതികളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചെടുത്ത സ്വര്‍ണവും പണവും പോലീസ് പിടിച്ചെടുത്തു.