പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച സംഭവം; രണ്ടു വിദ്യാർഥികൾ കീഴടങ്ങി
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ പിവി പുഷ്പജയുടെ യാത്രയയപ്പു ദിവസം ആദരാഞ്ജലിയർപ്പിച്ചു പോസ്റ്റർ പതിക്കുകയും പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്യുകയും ചെയ്തുവെന്ന കേസിൽ രണ്ടു വിദ്യാർഥികൾ പോലീസിൽ കീഴടങ്ങി.
രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥി പടന്നക്കാട് കുറുന്തൂർ മണക്കാൽ ഹൗസിലെ എം.പി.പ്രവീൺ (20), രണ്ടാം വർഷ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥി കാഞ്ഞങ്ങാട് കുന്നുമ്മൽ കാർത്തിക ഹൗസിലെ ശരത് ദാമോദർ (20) എന്നിവരാണു ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും. ഹൊസ്ദുർഗ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥി ഉപ്പള മുസോടി അനീസ് മൻസിലിലെ മുഹമ്മദ് അനീസ് (20) ആണു കേസിലെ ഒന്നാം പ്രതി. എസ്എഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമാണ് അനീസ്. പ്രിൻസിപ്പൽ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തി മൂവർക്കുമെതിരെ പരാതി നൽകിയത്. മൂവരെയും കോളജിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.