Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഭാഗീയതയിലേക്ക് തിരിച്ചുപോകുന്നോ സിപിഎം..? കോടിയേരിയാകാന്‍ എംവിക്കാകുമോ..?

കണ്ണൂര്‍: സി പി ഐ എം രാഷ്ട്രീയത്തില്‍ കണ്ണൂര്‍ ജില്ലക്ക് എല്ലാകാലത്തും വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. മറ്റൊരു ജില്ലയിലും ഇല്ലാത്തതരത്തില്‍ നേതാക്കളുടെ ബാഹുല്യം തന്നെയാണ് സി പി ഐ എമ്മിനെ കണ്ണൂരില്‍ വേറിട്ട് നിര്‍ത്തുന്നത്. എന്നാല്‍ ഇത് സി പി ഐ എമ്മിനെ പലപ്പോഴും വിഭാഗീയതയിലേക്കും നയിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം ജില്ലയിലെ ഏറ്റവും ശക്തരായ നേതാക്കളിലൂടെ വീണ്ടും വിഭാഗീയത തലപൊക്കുകയാണ്.

പി ജയരാജന്‍ - ഇ പി ജയരാജന്‍ വിഷയം സി പി ഐ എമ്മിനെ മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ സംഘടാനപരമായ പ്രതിസന്ധിയിലേക്ക് തള്ളി വിടുമോ എന്ന് പാര്‍ട്ടി അനുഭാവികളും ആശങ്കപ്പെടുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മരണം സി പി ഐ എമ്മിനെ എത്രത്തോളം ബാധിക്കും എന്ന് അറിയാന്‍ ജയരാജന്‍മാരുടെ പ്രശ്‌നം പരിഹരിക്കുന്ന രീതി നോക്കിയാല്‍ മനസിലാക്കാനാകും.

1

ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് ബന്ധു നിയമനവിവാദത്തെ തുടര്‍ന്ന് രാജി വെക്കേണ്ടി വന്നത് വലിയ അതൃപ്തി സൃഷ്ടിച്ചിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും പഴയ കരുത്ത് മന്ത്രിസഭയില്‍ ചെലുത്താന്‍ സാധിച്ചിരുന്നില്ല. പിന്നാലെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മത്സരിച്ചവര്‍ മത്സരിക്കേണ്ടതില്ല എന്ന നയം സി പി ഐ എം പ്രഖ്യാപിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ ഇ പി ജയരാജന്‍ ഒതുക്കപ്പെടുന്ന പ്രതീതി ഉണ്ടായി.

2

എന്നാലും എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ലഭിച്ചതോടെ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയായിരുന്നു ഇ പി ജയരാജന്‍. അതിനിടെ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അനാരോഗ്യം മൂലം മാറി നിന്നതോടെ സി പി ഐ എമ്മിനെ നയിക്കുക താരതമ്യേന മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ ആയിരിക്കും എന്ന് കരുതിയിരുന്നു.

3

എന്നാല്‍ ഇ പിക്കും എ കെ ബാലനും പകരം മന്ത്രിയായിരുന്ന എം വി ഗോവിന്ദനെ മന്ത്രി സ്ഥാനം രാജിവെപ്പിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയാക്കി. ഇതില്‍ ഇ പി ജയരാജന് ചെറുതല്ലാത്ത അതൃപ്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. താരതമേന ജൂനിയറായ എം വി ഗോവിന്ദന്‍ ഇ പി ജയരാജനെ മറികടന്നാണ് പാര്‍ട്ടി സെക്രട്ടറിയാകുന്നത്. ഇതിന് ശേഷം ഇ പി ജയരാജന്‍ പാര്‍ട്ടിയിലും മുന്നണിയിലും നിസഹകരണ മനോഭാവത്തോടെ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

4

ആരോഗ്യം ചൂണ്ടിക്കാട്ടി അവധി എടുക്കുകയും ചെയ്തു. ഇതില്‍ പിണറായി വിജയനും എം വി ഗോവിന്ദനും അതൃപ്തി ഉണ്ടായിരുന്നു. എല്‍ ഡി എഫ് കണ്‍വീനറായ ഇ പി മുന്നണി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാത്തത് മുന്നണിക്കുള്ളിലെ ഘടകകക്ഷികളിലും നീരസമുണ്ടാക്കി. ഇതിനിടെയാണ് പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ത്തി മുന്നോട്ട് വരുന്നത്.

5

കണ്ണൂരില്‍ പിണറായി വിജയനേക്കാളും ജനപ്രീതി ഉള്ള നേതാവാണ് പി ജയരാജന്‍ എന്നാണ് പാര്‍ട്ടി അനുഭാവികള്‍ പോലും സമ്മതിക്കുന്നത്. എന്നാല്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷം പി ജയരാജനെ ഒതുക്കാനും പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടന്നു. പാര്‍ട്ടിക്ക് മേലെ വ്യക്തികളെ പ്രതിഷ്ഠിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന് ചേര്‍ന്നതല്ല എന്ന് ചൂണ്ടിക്കാട്ടി സി പി ഐ എം തന്നെയാണ് ഇത്തരം ശ്രമങ്ങളെ മുളയിലെ നുള്ളിക്കളഞ്ഞത്.

6

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രായപരിധി മാനദണ്ഡം പറഞ്ഞ് പി ജയരാജനെ മാറ്റി നിര്‍ത്തിയതിന് പിന്നിലെല്ലാം പാര്‍ട്ടിയിലെ ഉള്‍പ്പോര് കാരണമാണ്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന് ശേഷം എം വി ഗോവിന്ദന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി ആയതോടെ പാര്‍ട്ടിക്കുള്ളില്‍ പി ജയരാജന്‍ വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയില്‍ ഇ പി ജയരാജനെതിരായ ആരോപണം ഉന്നയിച്ചത് ഇതാണ് പറഞ്ഞ് വെക്കുന്നത്.

7

ഇ പി ജയരാജന്റെ നിസഹകരണത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഉള്ള അതൃപ്തി മുതലാക്കാനാണ് പി ജയരാജന്‍ ശ്രമിച്ചത്. അത് ഒരു പരിധി വരെ ലക്ഷ്യം കണ്ടു എന്ന് വേണം കരുതാന്‍. എന്നാല്‍ നിലവിലെ പ്രതിസന്ധി സംഘടനാപരമായി എം വി ഗോവിന്ദന്‍ എങ്ങനെ മറികടക്കും എന്നൊരു മറുചോദ്യവും ഉണ്ട്. കാരണം സി പി ഐ എമ്മില്‍ വി എസ്- പിണറായി പോരിന് ശേഷം വലിയ നേതാക്കള്‍ തമ്മിലൊരു പരസ്യപോരിന് ഇട വന്നിട്ടില്ല.

8

കോടിയേരി ബാലകൃഷ്ണന്‍ എന്ന നയതന്ത്രജ്ഞന്റെ ഇടപെടല്‍ അതിന് വലിയ കാരണമായിരുന്നു. വി എസ് - പിണറായി തര്‍ക്കങ്ങളില്‍ പോലും മധ്യസ്ഥനായിരുന്ന കോടിയേരിയാണ് പാര്‍ട്ടിയെ വിഭാഗീയതയുടെ തരിമ്പ് പോലുമില്ലാതെ സി പി ഐ മ്മിനും എല്‍ ഡി എഫിനും തുടര്‍ഭരണം നല്‍കുന്നതില്‍ ചുക്കാന്‍ പിടിച്ചത്. കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ എന്ന മേല്‍വിലാസം മാത്രമല്ല ഇ പി ജയരാജനും പി ജയരാജനും ഉള്ളത്.

9

അതിനാല്‍ തന്നെ വി എസ് - പിണറായി പോരിന് ശേഷം സി പി ഐ എമ്മിനെ ആകെ ഉലയ്ക്കുന്ന വിഷയമായി ജയരാജന്‍മാരുടെ മൂപ്പിളമ പോര് മാറുമോ എന്ന് കണ്ടറിയണം. വലിയ തര്‍ക്കങ്ങള്‍ പോലും സി പി ഐ എമ്മിന് ഉള്ളില്‍ നിന്ന് പരിഹരിച്ചെടുക്കുന്നതാണ് കോടിയേരിയുടെ ശൈലി. ഇ പി ജയരാജനും പി ജയരാജനും പരസ്യപ്രസ്താവനകളിലൂടെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല എന്ന് തന്നെയാണ് എം വി ഗോവിന്ദന്റെ ആശ്വാസം.

10

എന്നാല്‍ അധികം വൈകാതെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തുക എന്നുള്ളത് സി പി ഐ എമ്മിന് വിശിഷ്യാ എം വി ഗോവിന്ദന്ദന് പരമപ്രധാനമാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ എം വി ഗോവിന്ദന് മേല്‍ക്കൈ ശക്തമാകും. ഒപ്പം ഒന്നര വര്‍ഷത്തിനിപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയേയും മുന്നണിയേയും സജ്ജാരാക്കുകയും ചെയ്യാം. എന്നാല്‍ കോടിയേരിയുടെ ശൈലിയല്ല എം വി ഗോവിന്ദന്റേത് എന്നതിനാല്‍ പ്രശ്‌നപരിഹാരത്തിന്റെ സമവാക്യമെന്തെന്ന് കണ്ടറിയുക തന്നെ വേണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+