ജയരാജൻ അമിത് ഷായെ കണ്ടുവെന്നും ബിജെപിയിൽ ചേരുമെന്നും പ്രചാരണം, കല്ല് വെച്ച നുണയെന്ന് സിപിഎം
കണ്ണൂർ: ചെങ്കോട്ടയെന്ന് വിളിപ്പേരുളള കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി സംഘപരിവാറിന്റെ വളർച്ചയെ ചെറുക്കുന്നത് പി ജയരാജന്റെ നേതൃത്വമാണ് എന്ന് പറയാം. ഓകെ വാസു അടക്കമുളള ബിജെപിക്കാരെ സിപിഎമ്മിലെത്തിക്കുകയും മതേതര ശ്രീകൃഷ്ണ ജയന്തി സംഘടിപ്പിക്കുകയും അടക്കമുളള നീക്കങ്ങളിലൂടെ കണ്ണൂരിൽ ആർഎസ്എസിനെ പലവട്ടം പ്രതിരോധത്തിലാക്കിയിട്ടുണ്ട് ജയരാജൻ . അതുകൊണ്ട് തന്നെയാണ് കണ്ണൂർ സിപിഎമ്മിൽ മറുവാക്കില്ലാത്ത നേതാവായ പിജെ ബിജെപിയിലേക്ക് പോകുന്നുവെന്ന വ്യാപക പ്രചാരണം പാർട്ടി അണികൾക്കടക്കം ചെറുതല്ലാത്ത ഞെട്ടൽ നൽകിയത്.
ബിജെപി നേതാക്കളുമായി ജയരാജന് ചര്‍ച്ച നടത്തിയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാന്‍ സാധ്യതയുണ്ട് എന്നുമാണ് പ്രചാരണം നടക്കുന്നത്. സംഘികളും മുസ്ലീം തീവ്രവാദികളുമാണ് പ്രചാരണത്തിന് പിന്നിലെന്ന് പി ജയരാജന് ആരോപിക്കുന്നു. വ്യാജ പ്രചാരണത്തിന് എതിരെ കണ്ണൂര്‍ ഡിവൈഎസ്പിക്ക് ജയരാജന് പരാതി നല്കി. വിവാദത്തിൽ ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂര്‍ സിപിഎം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കല്ലുവെച്ച നുണ
പി ജയരാജന് ബി.ജെ.പിയില്‍ ചേരുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണ്. വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂര്‍വ്വമായി ഒരു കൂട്ടര് നടത്തി വരുന്ന നുണ പ്രചരണത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്നും പാര്‍ട്ടി പ്രവര്ത്തകന്മാര് ജാഗ്രത പാലിക്കണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. അച്ചടി,ദൃശ്യ,ശ്രാവ്യ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സാമൂഹ്യ മാധ്യമങ്ങള്‍. മാധ്യമ ഉടമകളും, വാര്‍ത്തകള്‍ രചിക്കുന്നവരും എല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്ന ജനങ്ങളാണ്.
അമിത് ഷായെ കണ്ടുവെന്ന്
അതുകൊണ്ട് തന്നെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കരുതലും ജാഗ്രതയും ഓരോരുത്തര്‍ക്കും ഉണ്ടാകണം. പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിക്കാറുണ്ട്. സത്യം മനസ്സിലാക്കാതെ ലൈക്ക് ചെയ്യുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതും. പി ജയരാജന് അമിത് ഷായെ കണ്ടുവെന്നും താമസിയാതെ ബിജെപിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുമെന്നും മറ്റുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്.
പ്രചരണം ആരും വിശ്വസിക്കില്ല
സംഘപരിവാര്‍ ക്രമിനലുകള്‍ വെട്ടിനുറുക്കിയ ജയരാജന് ബി.ജെ.പിയില്‍ ചേരുമെന്ന പ്രചരണം ആരും വിശ്വസിക്കില്ല. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പ്രതിഷ്ഠിക്കുന്നവരാണ് ആര്.എസ്.എസ്സുകാര്‍. ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും, ഫെഡറലിസത്തിനും ഏതിരാണവര്‍. സ്വേച്ഛാധിപത്യമാണ് അവരുടെ മാര്‍ഗ്ഗം ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എന്തും ചെയ്യുകയും അത് ശരിയാണെന്ന് ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ നുണകള്‍ പടച്ചുവിടാന്‍ ഒരു മടിയും കാണിക്കാത്തവരാണ് സംഘപരിവാര്‍.
അവശേഷിക്കുന്ന ആളും പൊരുതും
അത്തരം ഒരു സംഘടനയിലേക്ക് സാമൂഹ്യമാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരനും ചേരാന്‍ കഴിയില്ല. തൃപുരയില്‍ സര്‍ക്കാരും സംഘപരിവാരും നടത്തുന്ന സി.പി.ഐ(എം) വേട്ടയെക്കുറിച്ച് നിവേദനം നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാന്‍ പോയപ്പോള്‍ സി.പി.ഐ(എം) രാജ്യസഭാംഗമായ ജര്‍ണദാസിനോട് ബി.ജെ.പിയില്‍ ചേരണമെന്നാവശ്യപ്പെട്ട അമിത്ഷായ്ക്ക് ചുട്ടമറുപടിയാണ് അവര്‍ നല്‍കിയത്. അവശേഷിക്കുന്ന ഒരു മാര്ക്സിസ്റ്റുകാരന് പോലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതുക തന്നെ ചെയ്യും.
സത്യം അറിയാതെ ഷെയർ ചെയ്യുന്നു
ഇതു തന്നെയാണ് വര്‍ഗ്ഗീയതയ്ക്കെതിരായി ഉറച്ച നിലപാടോടുകൂടി പൊരുതുന്ന ഏതൊരു കമ്മ്യൂണിസ്റ്റുകാരന്റെയും നിലപാട്. പി ജയരാജനും അതില്‍ നിന്ന് വ്യത്യസ്തനല്ല. ഒരാളുടെ ഫേയ്സ്ബുക്ക് എക്കൗണ്ടിലാണ് പി ജയരാജന് ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റ് കണ്ടത്. വ്യജവാര്‍ത്തക്കെതിരെ പി ജയരാജന് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആ എക്കൗണ്ട് പോലും പിന്‍വലിച്ചിരിക്കുകയാണ്. പലരും ഈ വാര്‍ത്തയുടെ നിജസ്ഥിതി മനസ്സിലാക്കാതെ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഓരോ ആളും സ്വയം പടവാളാകണം
അതുകൊണ്ടാണ് വസ്തുതയെന്തെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നത്. സമാനരീതിയിലുള്ള വ്യാജവാര്‍ത്തകള്‍ ഏനിയും വന്നേക്കും. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ഇത്തരം വ്യാജവാര്‍ത്തകള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട ഒന്നാണ്. ഓരോ കമ്മ്യൂണിസ്റ്റുകാരനും നല്ല ജാഗ്രത പാലിക്കണം. നുണയന്മാരെ തിരിച്ചറിയണം. നുണ വാര്‍ത്തകള്‍ക്കെതിരെ സത്യം ജനങ്ങളിലെത്തിക്കാന്‍ ഓരോ ആളും സ്വയം പടവാളാകണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന