കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഇന്ന് വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കും. വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ വിയോജന കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് കൈമാറിയത്. ബില്‍ നിയമപരമായി നിലനില്‍ക്കുമോയെന്ന കുറിപ്പോടെയാണ് ബില്‍ കൈമാറിയിരിക്കുന്നത്. അര്‍ഹതയുള്ള റാങ്കുള്ളവര്‍ക്ക് മാത്രം പ്രവേശനം നല്കിയാല് മതിയെന്നാരുന്നു നേരത്തേ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നിലപാട്.
ഗവര്‍ണര്‍ കനിഞ്ഞേ തീരു! ഞായറാഴ്ചകകം ബില്‍ ഒപ്പിട്ടില്ലേങ്കില്‍ പെടാപാട് വെറുതേയാകും!
ബില്‍ ഞായറാഴ്ചക്കകം ഗവര്‍ണര്‍ തിരിച്ചയച്ചില്ലേങ്കില്‍ സര്‍ക്കാര്‍ ബില്‍ വീണ്ടും ഓര്‍ഡിനന്‍സായി അയക്കേണ്ടി വന്നേക്കും. ഒരുപക്ഷേ ബില്ലില്‍ വിശദീകരണം ചോദിച്ച് ഗവര്‍ണര്‍ തിരിച്ചയച്ചാല്‍ വീണ്ടും സര്‍ക്കാര്‍ ബില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. രണ്ടാമത് ബില്‍ ലഭിച്ചാല്‍ ഗവര്‍ണര്‍ അത് ഒപ്പിട്ട് നല്‍കണമെന്നാണ് ചട്ടം. എന്നിരുന്നാലും സുപ്രീം കോടതിക്ക് ബില്‍ അസാധുവാക്കാന്‍ സാധിക്കും. എന്നാല്‍ ബില്‍ ഒപ്പിടാതെ തിരിച്ചയച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് മുതിരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം ബില്ലിനെ ആദ്യം പിന്തുണച്ച ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തി. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബില്ലിനെ പിന്തുണച്ചെങ്കിലും വി മുരളീധരനും ഒ രാജേഗോപാലും കുമ്മനത്തിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു. നിലവില്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കാനാണ് ബിജെപിയുടെ തിരുമാനം. ബില്ലില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും. ബില്‍ തിരക്കിട്ട് പാസാക്കുന്നതില്‍ അഴിമതിയുണ്ടെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിക്കും.
ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിദ്യാർത്ഥി പ്രവേശനം സാധൂകരിക്കാൻ വേണ്ടി സർക്കാർ പാസാക്കിയ ബിൽ നിയമവിരുദ്ധമാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സും കോടതി സ്റ്റേ ചെയ്തിരുന്നു.