പാടിക്കുന്നില്‍ പാടീതീര്‍ത്ഥം സംരക്ഷണ സമിതിയുടെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂര്‍ : ജീവജലം സംരക്ഷിക്കാന്‍, ഒരു നാട് മുഴുവന്‍ ഒറ്റ മനസ്സോടെ ഒഴുകിയെത്തി. ആയിരത്തിലധികം പേര്‍ പങ്കെടുത്ത പാടീതീര്‍ത്ഥം സംരക്ഷണസമിതിയുടെ ബഹുജന കൂട്ടായ്മ പാടിക്കുന്നിലെ നീരുറവ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കമായി.
ഒരു നാടിന് ജലസമൃദ്ധിയേകി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പാടിക്കുന്നും അവിടെ നിന്നുത്ഭവിക്കുന്ന നീരുറവയായ പാടിതീര്‍ത്ഥവും സംരക്ഷിക്കുന്നതിന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാടിക്കുന്നില്‍ ബഹുജനകൂട്ടായ്മ നടന്നത്. പാടിതീര്‍ത്ഥവും അനുബന്ധ തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

പാടിയില്‍ നിന്നാരംഭിച്ച്, പാടി വയലിലൂടെ പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ചെറുപ്പക്കാരുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്ത പ്രകടനം പാടിക്കുന്നില്‍ ചതുപ്പ് നിലം മണ്ണിട്ട് നികത്തിയ സ്ഥലത്ത് അവസാനിച്ചു. തുടര്‍ന്ന് നടന്ന കൂട്ടായ്മ കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു.
ഭൂവിസ്തൃതിയില്‍ വളരെ ചെറുതായ കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വളരെ കരുതലോടെ മാത്രമെ തണ്ണീര്‍ത്തടങ്ങളും നീരുറവകളും ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെമ്പാടും കുടിവെള്ളത്തിന് വേണ്ടി നടക്കുന്ന ജനകീയ സമരങ്ങള്‍ നിരവധിയാണ്. ഒരാള്‍ വിലകൊടുത്ത് വാങ്ങിയ സ്വകാര്യഭൂമിയാണെങ്കിലും അത് തോന്നുന്നതുപോലെ കൈകാര്യം ചെയ്യാന്‍ പാടില്ല എന്ന തിരിച്ചറിവുണ്ടാകണം. നാടിന്റെ പൊതുസ്വത്താണ് നീരുറവകള്‍. രാജഭരണകാലത്ത് തന്നെ കുടിവെള്ളം നശിപ്പിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കിയിരുന്ന നാടാണ് നമ്മുടേത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ ഇത്തരം ചെങ്കല്‍ക്കുന്നുകളാണ് ഏറ്റവും പ്രധാന ജലസ്രോതസ്സുകള്‍.
ഒരു ജനത ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഐക്യമാണ് ഈ കൂട്ടായ്മയുടെ വിജയം. ഒറ്റക്കെട്ടായി നടക്കുന്ന സമരങ്ങള്‍ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും മാധവന്‍ പുറച്ചേരി പറഞ്ഞു. കൂട്ടായ്മയില്‍ വി.വി ശ്രീനിവാസന്‍ വിശദീകരണം നടത്തി. വി വി സുമേഷ് അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.എം.പി സറീന, പഞ്ചായത്ത് അംഗങ്ങളായ പി.വി വത്സന്‍, കെ. പ്രമീള, പി.ഗൗരി, വിവിധ സംഘടന പ്രതിനിധികളായ സി.സത്യന്‍, അഡ്വ. പി.അജയകുമാര്‍, ടി.വി വത്സന്‍, സി.രജുകുമാര്‍, ഗിരീഷ് അത്തിലാട്ട്, ശ്രീധരന്‍ സംഘമിത്ര തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications