മൺസൂൺ മഴയിൽ സംസ്ഥാനത്ത് മുന്നിൽ കണ്ണൂർ, പെയ്തത് പെരുമഴ; കുറവ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ. ജൂൺ 1 മുതൽ ജുലൈ 18 വരെ 1595 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. ഈ കാലയളിൽ ലഭിക്കേണ്ടതിനേക്കാൾ 12 ശതമാനത്തിലധികം മഴയാണ് ജില്ലയ്ക്ക് കിട്ടിയത്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് ജില്ലയിൽ റെഡ് അലർട്ടാണ്.
വ്യാഴാഴ്ച ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തളിപ്പറമ്പിലാണ്, 127.8 മില്ലിമീറ്റർ, തൊട്ട് പിന്നിൽ ഇരിക്കൂറാണ്, 127.0 മില്ലി മീറ്റർ. കണ്ണൂർ ടൗൺ- 124.2,എഎംഎസ് കണ്ണൂർ (കിയാൽ)- 121.8, തലശേരി- 127.0 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

അതേസമയം സംസ്ഥാനത്ത് കണ്ണൂര് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഴ പെയ്തത് കാസർഗോഡ് ജില്ലയിലാണ്. എന്നിരുന്നാലും ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ 13 ശതമാനം കുറവ് മഴയാണ് ഇവിടെ ലഭിച്ചത്. സംസ്ഥാനത്ത് കുറവ് മഴ ലഭിച്ച മറ്റ് രണ്ട് ജില്ലകൾ എറണാകുളവും ഇടുക്കിയുമാണ്. ഇടുക്കിയിൽ 28 ശതമാനത്തിന്റെ കുറവും എറണാകുളത്ത് 26 ശതമാനത്തിന്റെ കുറവുമാണ് രേഖപ്പെടുത്തിയത്. എറണാകുളത്തും ഇടുക്കിയിലും ലഭിച്ചത് യഥാക്രമം 820.6 എംഎം, 870.1 മില്ലി മീറ്റർ മഴയാണ്. 1107.3, 1210.5 മില്ലി മീറ്റർ മഴയാണ് ഇവിടങ്ങളിൽ ലഭിക്കേണ്ടിയിരുന്നത്.
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്-427.6 മില്ലി മീറ്റർ. ഒരു ശതമാനത്തിന്റെ കുറവാണ് ഇവിടെ ഉണ്ടായത്. പാലക്കാട് ജില്ലയിലും ഇത്തവണ കുറവ് മഴയാണ് ലഭിച്ചത്. 713.9 മില്ലി മീറ്റർ മഴയാണ് ഇവിടെ പെയ്തത്.
ജൂൺ 1 മുതൽ ജുലൈ 18 വരെ സംസ്ഥാനത്ത് ലഭിച്ച മഴയുടെ കണക്ക് മില്ലി മീറ്ററിൽ (ലഭിച്ച മഴ, ലഭിക്കേണ്ടത് ക്രമത്തിൽ)
ആലപ്പുഴ: 739.4 - 853.6
കണ്ണൂർ: 1595.5 - 1425.9
എറണാകുളം: 820.6 - 1107.3
ഇടുക്കി: 870.1 - 1210.5
കാസർഗോഡ്: 1355.6 - 1565.9
കൊല്ലം: 583.2 - 635.7
കോട്ടയം: 1013.3 - 992.4
കോഴിക്കോട്: 1305.2 - 1414.3
മലപ്പുറം: 906.9 - 1026.7
പാലക്കാട്: 713.9 - 782.5
പത്തനംതിട്ട: 760.1 - 805.1
തിരുവനന്തപുരം: 427.6 - 433.6
തൃശൂർ: 981.8 - 1119
വയനാട്: 940.7 - 1244.3
മാഹി: 1608.4 - 1314.8
കണ്ണൂരിൽ തകർന്നത് 255 വീടുകൾ, 13 വീടുകൾ നിലംപൊത്തി, മഴയിൽ കനത്ത നാശനഷ്ടം
ജില്ലയില്‍ കനത്ത മഴയിൽ വൻ നാശനഷ്ടം. നിരവധി കെട്ടിടങ്ങളും വീടികളും തകർന്നു. ജില്ലയില്‍ ഇതുവരെ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. 80 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലായി രണ്ട് വീതം ക്യാമ്പുകളാണ് ആരംഭിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ കീഴ്ത്തള്ളി വെല്‍നെസ് സെന്റര്‍, തലശ്ശേരി കതിരൂര്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍, തുപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ട്മല സാംസ്‌ക്കാരിക കേന്ദ്രം എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്.
ജില്ലയില്‍ ആകെ 71 കുടുംബങ്ങളെ അപകട ഭീഷണിയെ തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തലശ്ശേരി താലൂക്കില്‍ എട്ട് വില്ലേജുകളിലായി 48 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. തൃപ്പങ്ങോട്ടൂരില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കണ്ണൂര്‍ താലൂക്കില്‍ ആറ് വില്ലേജുകളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യന്നൂര്‍ താലൂക്കില്‍ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇരിട്ടി താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി നാല് കൂടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പില്‍ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ജില്ലയിൽ ബുധനാഴ്ച മാത്രം ശക്തമായ മഴയിൽ മൂന്ന് വീടുകൾക്ക് പൂർണ്ണമായും 24 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഇരട്ടിയിൽ രണ്ടു വീടും പയ്യന്നൂരിൽ ഒരു വീടിനുമാണ് പൂർണ്ണമായും നാശം നഷ്ടം സംഭിവിച്ചത്. ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം കാലവർഷത്തെ തുടർന്ന് ജില്ലയില്‍ 13 വീടുകള്‍ പൂര്‍ണമായും 242 വീടുകൾ ഭാഗികമായും തകര്‍ന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും കളക്ടര്‍ നിദേശം നല്‍കി.












Click it and Unblock the Notifications