പൗരത്വ സമരത്തിൽ സ്ത്രീകൾ വേണ്ട, മുഷ്ടി ചുരുട്ടരുത്, മുദ്രാവാക്യം വിളിക്കരുതെന്ന് കാന്തപുരം!
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ സമരത്തിനിറങ്ങരുതെന്ന് കാന്തപുരം ആവശ്യപ്പെട്ടു. സ്ത്രീകളുടെ കൂടി പിന്തുണയുണ്ട് എന്ന് പ്രഖ്യാപിക്കേണ്ട ഘട്ടം വന്നാല്‍ അവരുടെ പിന്തുണയുണ്ട് എന്ന് തെളിയിക്കണം എന്ന് മാത്രമേ ഉളളൂ. പുരുഷന്മാരെ പോലെ സ്ത്രീകള്‍ തെരുവിലിറങ്ങാന്‍ പാടില്ലെന്നും കാന്തപുരം പറഞ്ഞു.
സ്ത്രീകള്‍ പുരുഷന്മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും കാന്തപുരം പ്രതികരിച്ചു. പൗരത്വ നിയമത്തിന് എതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതിന് എതിരെ സമസ്ത കേരള സുന്നി യുവജന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവും നേരത്തെ രംഗത്ത് വന്നിരുന്നു. പുരുഷന്മാര്ക്കൊപ്പം റോഡിലിറങ്ങി മുദ്രാവാക്യം വിളിച്ച് സമരം ചെയ്യാന്‍ സ്ത്രീകളെ ഇസ്ലാം അനുവദിക്കുന്നില്ല എന്നാണ് ഹമീദ് ഫൈസി അമ്പലക്കടവ് അഭിപ്രായപ്പെട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സ്ത്രീ സമരക്കാര്‍ക്കെതിരെ കാന്തപുരവും രംഗത്ത വന്നിരിക്കുന്നത്.
സമസ്തയുടെ ഇകെ-എപി വിഭാഗങ്ങള്‍ പൗരത്വ നിയമത്തിന് എതിരെ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കാന്തപുരം എപി അബൂബക്കര്‍ ആവശ്യപ്പെട്ടു. അതിനുളള തുടക്കമാണ് ഇപ്പോള്‍ കാണുന്നത്. ഐക്യം തകര്ക്കാനുദ്ദേശിക്കുന്നവര് പലതും കൊണ്ടുവരുമെന്നും അത് ശ്രദ്ധിക്കാതെ മുന്നോട്ട് പോകണമെന്നും ലൗജിഹാദുമായി ബന്ധപ്പെട്ട് കാന്തപുരം പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.
Recommended Video
പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ സജീവ സാന്നിധ്യമാണ് സ്ത്രീകള്‍. പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍ നിന്നുളള സ്ത്രീകള്‍ എല്ലായിടത്തും സമരത്തില്‍ വലിയ പങ്ക് വഹിക്കുന്നത്. ദില്ലിയിലെ ഷഹീന് ബാഗില്‍ അമ്മമാരും യുവാക്കളും അടക്കമുളളവര്‍ ഐതിഹാസികമായ സമരമാണ് പൗരത്വ നിയമത്തിന് എതിരെ നാളുകളായി നടത്തിക്കൊണ്ടിരിക്കുന്നത്.