സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ നാശവും അക്രമവും! അതിന് കാരണവുമുണ്ട്... കാന്തപുരത്തിന്റെ വിവാദ പ്രസംഗം
ചെറുവാടിയിൽ അൽബനാ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്.
കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശമടങ്ങിയ കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ പ്രസംഗം വിവാദമാകുന്നു. കോഴിക്കോട് ചെറുവാടിയിൽ അൽബനാ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്.
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നത് സമൂഹത്തിൽ അക്രമവും നാശവുമുണ്ടാക്കുമെന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ പറഞ്ഞത്. പുരുഷന്മാരെപ്പോലെ സ്ത്രീകളെ പൊതുരംഗത്ത് ഇറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് സ്ത്രീ-പുരുഷ സമത്വത്തിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗവും പരാമർശങ്ങളും വിവാദമായിരുന്നു.
കോഴിക്കോട് ചെറുവാടിയിൽ...
കോഴിക്കോട് ചെറുവാടിയിൽ എപി വിഭാഗത്തിന്റെ അൽബനാ സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കാന്തപുരം മുസ്ല്യാർ വീണ്ടും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയത്. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ അത് അക്രമവും നാശവും ഉണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകളെ പുരുഷന്മാരെപ്പോലെ പൊതുരംഗത്ത് ഇറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകും. അതെല്ലാം അനുവഭത്തിന്റെ വെളിച്ചത്തിൽ അറിയാവുന്നരാണ് ഇത് പറയുന്നതെന്നും കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ പ്രസംഗത്തിൽ വ്യക്തമാക്കി.
പ്രസംഗം...
സമസ്ത കേരള ജംഇയത്തുൽ ഉലമ എപി വിഭാഗം അദ്ധ്യക്ഷനായ കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം ഇതിനോടകം വലിയ ചർച്ചാവിഷയമായിട്ടുണ്ട്. കാന്തപുരത്തിന്റെ പ്രസംഗം ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾക്ക് തിരികൊളുത്തി. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുള്ളത്. ഇതാദ്യമായല്ല കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത്. മൂന്ന് വർഷം മുൻപ് 2015ൽ കോഴിക്കോട് നടന്ന എസ്എസ്എഫിന്റെ ക്യാമ്പസ് കോൺഫറൻസിലും അദ്ദേഹം സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. കാന്തപുരം അന്ന് നടത്തിയ പ്രസംഗം പിന്നീട് വലിയരീതിയിൽ കേരള സമൂഹത്തിൽ ചർച്ചയാകുകയും ചെയ്തു. എന്നാൽ കാന്തപുരത്തിന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായിരുന്നു എപി വിഭാഗത്തിന്റെ ആരോപണം.
ബുദ്ധിപരമല്ല...
സ്ത്രീ പുരുഷ സമത്വമെന്ന് ഇസ്ലാമികമോ മനുഷ്യത്വപരമോ ബുദ്ധിപരമോ അല്ലെന്നായിരുന്നു കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ അന്ന് അഭിപ്രായപ്പെട്ടിരുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്നതിന് പിന്നിൽ ഒരു ഒളിയമ്പുണ്ടെന്നും, ഇസ്ലാമിക സംസ്കാരത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീ പുരുഷ സമത്വം ഒരിക്കലും സാദ്ധ്യമല്ല. ആണും പെണ്ണും തുല്യരാണെന്ന് തെളിയിക്കാൻ ലോകത്ത് ആർക്കും കഴിയുകയില്ല. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണ്, പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകൾ പൊതുവെ പകച്ചു പോകാറുണ്ട് തുടങ്ങിയ കാര്യങ്ങളും അന്നത്തെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഷുഹൈബ് വധം; കാന്തപുരവും നിലപാട് കടുപ്പിച്ചു? പ്രതിഷേധം രൂക്ഷമായപ്പോൾ മുഖ്യമന്ത്രിയെ കണ്ടു...
ആർജെ രാജേഷിനെ വെട്ടിക്കൊന്നത് തീവ്രഗ്രൂപ്പിലെ അംഗങ്ങൾ? ഖത്തറിലെ യുവതി പ്രണയവിവാഹത്തിന് ശേഷം മതം മാറി