കരമന കൂടത്തില്‍ കൂട്ടമരണം: കാര്യസ്ഥന് വില്ലന്‍ തന്നെയെന്ന് കൂടുതല്‍ ബന്ധുക്കള്‍
തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഏഴു പേര് മരിച്ച സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ വരുന്നു. കാര്യസ്ഥന് രവീന്ദ്രന് നായര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാന്‍ തന്നെയാണെന്ന സൂചനകളാണ് ക്രൈംബ്രാഞ്ചിനും ലഭിക്കുന്നത്. ഇതോടെ കാര്യസ്ഥന് കുരുക്ക് മുറുകുകയാണ്.
ഗോപിനാഥന് നായരുടെ സഹോദരന്റെ മകന് ഉണ്ണികൃഷ്ണന്റെ ഭാര്യയായ പ്രസന്നകുമാരിയാണ് ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയിരുന്നത്. പോലീസ് ഇത് പൂഴ്ത്തിയതായും ആരോപണമുണ്ട്. അതേസമയം സമീപപ്രദേശത്തുള്ളവരെ രവീന്ദ്രന് നായര്‍ ഈ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് ഇവരെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്നാണ് സൂചന.
കൂടുതല്‍ പരാതികള്‍
കൂട്ടമരണങ്ങളില്‍ വീണ്ടും ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. ജയമാധവന്റെ മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഒന്നരവര്‍ഷത്തോളം പോലീസ് ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. ഇതിനിടെയാണ് കാര്യസ്ഥന് രവീന്ദ്രന് നായര്‍ക്കെതിരെ ജയമാധവന്റെ കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയമുണ്ടായിട്ടും എന്തുകൊണ്ട് പോലീസ് അന്വേഷിച്ചില്ലെന്നാണ് ഇവര്‍ ചോദിക്കുന്നു.
മരണകാരണം അറിഞ്ഞില്ല
ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലാതെ ഇവയുടെ ശാസ്ത്രീയ. പരിശോധന ഫലം വന്നാല്‍ മാത്രമേ മരണ കാരണത്തില്‍ വ്യക്തത വരൂ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് കൈപ്പറ്റിയിട്ടില്ല. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ഒരു വര്ഷഖം റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഈ റിപ്പോര്‍ട്ടിനായി പുതിയ അന്വേഷണ സംഘം നാളെ തന്നെ കത്ത് നല്‍കും.
പൊട്ടിത്തെറിച്ച് ബന്ധു
ജയമാധവന്റെ അടുത്ത ബന്ധുവായ ആനന്ദവല്ലി കാര്യസ്ഥനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇയാള്‍ തന്നെയാണ് വില്ലന്‍ എന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. കുടുംബത്തിലെ ആരുടെയും മരണവിവരം കാര്യസ്ഥന് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കൂടം തറവാട്ടിലെ ബന്ധുവായ ആനന്ദവല്ലി പറയുന്നത്. ജയമാധവന്റെ അനന്തരവളാണ് ഇവര്‍. തുടര്‍ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നും സ്വത്ത് രവീന്ദ്രന് നായര്‍ക്ക് എഴുതി വെക്കാന്‍ ഒരു സാധ്യതയും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.
കാര്യസ്ഥന്റെ ഭീഷണി
താന്‍ യാദൃശ്ചികമായി അവിടെ എത്തിയപ്പോഴാണ് ജയമാധവന്‍ മരിച്ച വിവരം അറിഞ്ഞത്. സ്വത്തൊന്നും കിട്ടില്ലെന്ന് പറഞ്ഞ് രവീന്ദ്രന് നായര്‍ അന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ആനന്ദവല്ലി പറയുന്നു. അതേസമയം ജയദേവന്റെയും ജയമാധവന്റെയും മാത്രമല്ല, സഹോദരി ജയശ്രീയുടെ മരണത്തിലും സംശയം ഉണ്ടെന്ന് മറ്റൊരു ബന്ധു ഹരികുമാര്‍ നായര്‍ പറഞ്ഞു. അതേസമയം ആദ്യ അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്ഐ തന്നോട് അഞ്ച് സെന്റ് സ്ഥലം കോഴ ചോദിച്ചിരുന്നുവെന്ന് രവീന്ദ്രന് നായര്‍ ആരോപിച്ചു.
മരണകാരണമില്ലാതെ റിപ്പോര്‍ട്ട്
ജയമാധവന്‍ നായരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം പറയുന്നില്ല. മരിക്കുന്നതിന് ഒരുവര്‍ഷം മുമ്പ് ജയമാധവന്‍ നായര്‍ തയ്യാറാക്കിയ വില്‍പ്പത്രത്തിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. തന്നെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിനാല്‍ സ്വത്ത് എഴുതി നല്‍കുന്നുവെന്നാണ് രവീന്ദ്രന് നായര്‍ വില്‍പ്പത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഫെബ്രുവരി 15നാണ് ഇത് തയ്യാറാക്കിയത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നോട്ടറി മുഖേനയാണ് നല്‍കിയത്.
പിന്നെ നടന്നത്
വില്പത്രം പിന്നീട് മണക്കാട് വില്ലേജ് ഓഫീസില്‍ നല്കി ഭൂമി പോക്കുവരവ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. വില്പത്രത്തില് ഒപ്പിട്ട വീട്ടുജോലിക്കാരിക്ക് എഴുത്തും വായനയും അറിയില്ല. ഇതിന് അടുത്ത വര്‍ഷം എപ്രിലിലാണ് ജയമാധവന്‍ നായര്‍ മരിക്കുന്നത്. പിന്നീട് കാര്യസ്ഥനും മറ്റ് ബന്ധുക്കളും ഒരു സിവില്‍ കേസ് നടത്തി ഒത്തുതീര്‍പ്പെന്ന പേരില്‍ ഭൂമി തട്ടിയെടുത്തതായി ആരോപണമുണ്ട്. അതേസമയം മൃതദേഹങ്ങള്‍ സംസ്കരിച്ചതിനാല്‍ അന്വേഷണം വളരെ ബുദ്ധിമുട്ടേറിയതാണ്. രണ്ട് മരണങ്ങളിലാണ് ദുരൂഹ ഉള്ളത്.
പ്രേതഭവനം പോലെ കരമനയിലെ ഉമാമന്ദിരം! 26 വർഷം, 7 മരണങ്ങൾ! കൂടത്തില്‍ തറവാട് നിറയെ ദുരൂഹതകൾ