ലീഗുകാരുടെ തെറിവിളി.. കൊലവിളി.. കയ്യേറ്റം ചെയ്യാനും ശ്രമം! കാരാട്ട് റസാഖ് എംഎൽഎ മുസ്ലീം ലീഗിനെതിരെ
കൊടുവള്ളി: മുസ്ലീം ലീഗിനെതിരെ ആരോപണവുമായി കൊടുവളളി എംഎല്‍എ കാരാട്ട് റസാഖ് രംഗത്ത്. തനിക്ക് നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണികള്‍ മുഴക്കുന്നതായാണ് കാരാട്ട് റസാഖ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുസ്ലീം ലീഗ് വിട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കൊപ്പം മത്സരിച്ചാണ് കാരാട്ട് റസാഖ് നിയമസഭയിലെത്തിയത്. ലീഗ് പ്രവര്‍ത്തകര്‍ തന്നെ നിരന്തരം ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുന്നതായും അസഭ്യം പറയുന്നതായും കാരാട്ട് റസാഖ് പറഞ്ഞു. ലീഗ് വിട്ടത് മുതല്‍ തനിക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും കാരാട്ട് റസാഖ് ആരോപിച്ചു.
മുന്‍പ് മുസ്ലീം ലീഗ് നേതാവായിരുന്ന താന്‍ പിന്നീട് പാര്‍ട്ടി വിടുകയും എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി കൊടുവള്ളിയില്‍ നിന്ന് മത്സരിച്ച് ജയിക്കുകയുമായിരുന്നു. അന്ന് മുതല്‍ കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുകയാണ്. ഇത്തരം ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തില്‍ നേതാക്കള്‍ക്കും പങ്കാളിത്തമുണ്ടോ എന്ന കാര്യം ലീഗ് നേതൃത്വം വിശദീകരിക്കണമെന്ന് കാരാട്ട് റസാഖ് എംഎല്‍എ ആവശ്യപ്പെട്ടു. ഭീഷണിയും തെറിവിളിയും മാത്രമല്ല, തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യാനും ലീഗ് പ്രവര്‍ത്തകര്‍ പല തവണ ശ്രമം നടത്തിയതായും കാരാട്ട് റസാഖ് ആരോപിക്കുന്നു.
കൊടുവള്ളിയിലെ തന്റെ വിജയം ഉള്‍ക്കൊള്ളാത്ത ലീഗ് തനിക്ക് മണ്ഡലത്തില്‍ ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും എംഎല്‍എ ആരോപിക്കുന്നു. തനിക്ക് നേരെയുള്ള ഇത്തരം നീക്കങ്ങള്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതിന്റെ പേരിലാണ് ഭീഷണിയും തെറിവിളികളും നടക്കുന്നത്. അര്‍ധരാത്രിയില്‍ പോലും തന്റെ ഫോണിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ സംഘടിതമായി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയ വഴിയും ലീഗ് പ്രവര്‍ത്തകര്‍ തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നതായി കാരാട്ട് റസാഖ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎല്‍എ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ പരാതി കൊടുവള്ളി പോലീസ് അന്വേഷിക്കുന്നുണ്ട്.
'നിന്നെ കോടതിയിൽ വെച്ച് കണ്ടോളാം'.. പിണക്കം മറന്നെത്തിയ ഹസിനെ പറപ്പിച്ച് മുഹമ്മദ് ഷമി!
മഞ്ജു അടക്കമുള്ളവർ ദിലീപിനെ കെണിയിലാക്കി.. പകരം ഫ്ലാറ്റും ഒടിയനിൽ ചാൻസുമെന്ന് മാർട്ടിൻ!