നാസർ ഫൈസി കൂടത്തായിക്കൊപ്പം വെട്ടിലായി കാരാട്ട് റസാഖ്! ബിജെപിയെ വീട്ടിൽ സ്വീകരിച്ചു, വൻ വിമർശനം!
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങള്‍ രാജ്യ വ്യാപകമായി തുടരുകയാണ്. അതിനിടെ പൗരത്വ നിയമത്തിന് അനുകൂലമായി ജനപിന്തുണ ആര്‍ജിക്കാനുളള നീക്കങ്ങള്‍ ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ട്.
ഗൃഹസമ്പര്‍ക്കത്തിലൂടെ പൗരത്വ നിയമത്തിന് പിന്തുണ കൂട്ടാനുളള ബിജെപിയുടെ പരിപാടിയില്‍പ്പെട്ട് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പണി വാങ്ങിയതിന് പിന്നാലെ കാരാട്ട് റസാഖ് എംഎല്‍എയും വെട്ടിലായിരിക്കുകയാണ്. തുടർന്ന് എംഎൽഎ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
വീട് കയറി പ്രചാരണം
എന്ത് വന്നാലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെയാണ് വീടുകള്‍ കയറി ഇറങ്ങി പൗരത്വ നിയമത്തിന് അനുകൂല പ്രചാരണം നടത്തുന്നത്. വീടുകളില്‍ ഇത്തരത്തില്‍ പ്രചാരണത്തിന് എത്തിയവരെ സ്വീകരിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ലഘുലേഖ സ്വീകരിക്കുകയും ചെയ്തതോടെയാണ് നാസര്‍ ഫൈസി കൂടത്തായി വെട്ടിലായത്.
നാസർ ഫൈസിയെ പുറത്താക്കി
പിന്നാലെ സമസ്ത നാസര്‍ ഫൈസി കൂടത്തായിയെ സസ്പെന്‍ഡ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗൃസമ്പര്ക്കത്തിന് എത്തിയവരെ സ്വീകരിച്ച് കൊടുവളളി എംഎല്‍എ കാരാട്ട് റസാഖും വിവാദത്തിലായിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് ലഘുലേഖ ഏറ്റുവാങ്ങുന്ന എംഎല്‍എയുടെ ചിത്രം വൈറലായിരുന്നു. കാരാട്ട് റസാഖ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
വിശദീകരണവുമായി എംഎൽഎ
''ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ, മത, സാമുഹിക, സാംസ്കാരിക മേഖലയിലുള്ള വ്യക്തികളും നേതാക്കളും എന്റെ വീട്ടിൽ സന്ദർശകരായി എത്തിച്ചേരാറുണ്ട് യോജിക്കുന്നതും വിയോജിക്കുന്നതുമായ പലവിഷയങ്ങളും ചർച്ച ചെയ്യാറുമുണ്ട്. ഇന്ന് കാലത്ത് ബി.ജെ.പിയുടെ മണ്ഡലം ഭാരവാഹികൾ എന്റെ വീട്ടിൽ വരികയും സമകാലിക ദേശീയ രാഷ്ടീയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അതിൽ ദേശീയ പൗരത്വ രജിസ്ട്രേഷൻ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാവുകയും ചെയ്തു.
നിയമം റദ്ദാക്കണം
നരേന്ദ്ര മോദി സർക്കാർ തീർത്തും മുസ്ലീംങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും കശ്മീരിന്റെ പ്രത്യേക പദവിയായ 370 വകുപ്പ് എടുത്തു മാറ്റിയതും, മുത്വലാഖ് ബിൽ നടപ്പിലാക്കിയതും മുസ്ലീം ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ധേശിച്ചാണ്. പൗരത്വ ബില്ലിൽ ന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള ലഘുലേഖ നൽകുകയും ചെയ്തപ്പോൾ ഈ വിഷയത്തിൽ ബി.ജെ.പി.യുടെ അവകാശവാദം തീർത്തും തെറ്റാണെന്നും ബോധവൽക്കരണമല്ല മറിച്ച് നിയമം റദ്ധാക്കണമെന്നും അവരോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.
ഭിന്നിപ്പിന്റെ ശക്തികളുടെ നീക്കം
ഇന്ത്യയിൽ ബിജെപി ഒഴികെ എല്ലാ വിഭാഗം ജനങ്ങളും എതിർക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഫാഷിസ്റ്റ് ശക്തികൾക്ക് ശക്തി പകരുന്ന രീതിയിലുള്ള പ്രചാരണത്തിൽ നിന്നും നല്ലവരായ സുഹൃത്തുക്കൾ വിട്ടു നിൽകണമെന്ന് അഭ്യർത്ഥിക്കുന്നു . ഫോട്ടൊ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച ഭിന്നിപ്പിന്റെ ശക്തികളുടെ നീക്കത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു'' എന്നാണ് പോസ്റ്റ്.