കരിപ്പൂര്‍ വിമാന അപകടം; ഒഴിവായത് മഹാദുരന്തം, അപകടം മംഗലാപുരം ദുരന്തത്തിന് സമാനം
കോഴിക്കോട്: മംഗലാപുരം വിമാന അപടകത്തെ ഓര്‍മ്മിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടം. 2010 മെയ് 21 നായിരുന്നു മംഗലാപുരത്ത് അപകടം ഉണ്ടായത്. 166 പേരുമായി ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം ലാന്‍ഡിനിങ്ങിനിടെ അപടത്തില്‍ പെടുകയായിരുന്നു. റണ്‍വേയില്‍ നിന്നും തെന്നിമാറി മണല്‍തിട്ടയില്‍ ഇടിച്ച വിമാനം പിന്നേയും മുന്നോട്ട് നീങ്ങുകയായിരുന്നു. മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം കത്തിയമര്‍ന്നു.
Recommended Video
എട്ട് യാത്രക്കാര്‍ മാത്രമായിരുന്നു അന്ന് രക്ഷപ്പെട്ടത്. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. ഇരു വിമാനത്താവളങ്ങളും ടേബില്‍ ടോപ്പ് വിമാനത്താവളങ്ങളാണ്. ഇതുവരെ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തെങ്കിലും മംഗാലപുരം പോലൊരു വലിയ അപകടത്തിലേക്ക് പോവാത്തത് മാത്രമാണ് ആശ്വാസം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നും വിമാനം തെന്നിമാറുകയായിരുന്നു. 35 അടി താഴ്ചയിലേക്കാണ് വിമാനം വീണത്. കോക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗവുമായി വിമാനം രണ്ടായി പിളര്‍ന്നു. 7.41 നാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത്. ആ സമയത്ത് പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പൈലറ്റിന് റണ്‍വെ വ്യക്തമായി കാണാന്‍ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കരിപ്പൂര്‍: കോക്പിറ്റ് മുതല്‍ ആദ്യ വാതില്‍ വരെ തകര്‍ന്നു, അടിയന്തര നടപടികൾക്ക് നിര്‍ദ്ദേശം