കരിപ്പൂർ വിമാനാപകടം: യാത്രക്കാരായ പത്ത് കുട്ടികളിൽ ഒരാൾ മരിച്ചു! കുട്ടികളെ തേടി ബന്ധുക്കളെത്തുന്നു
കോഴിക്കോട്: റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 10 കുട്ടികൾ. ഇവരിൽ നാല് പേർക്ക് കാര്യമായി പരിക്കേറ്റിട്ടില്ല. ഈ നാല് കുട്ടികളും കൊണ്ടോട്ടി ആശുപത്രിയിലും പുളിക്കൽ ബിഎം ആശുപത്രിയിലുമായി ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഒരാൾ മരിച്ചെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ സമയം പുളിക്കൽ ബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി മരിച്ചതായും റിപ്പോർട്ടുകളുണ്ടെങ്കിലും കുട്ടിയെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
കരിപ്പൂർ വിമാനാപകടം: അനുശോചനമറിയിച്ച് സച്ചിനും കോലിയും, പ്രാർത്ഥിക്കുന്നുവെന്ന് രോഹിത്!!
അപകടത്തിൽപ്പെട്ട് കോഴിക്കോട്ടേയും മലപ്പുറത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികളുടെ വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്. കോഴിക്കോട് നല്ലളം സ്വദേഷി നൌഷീർ- ആയിഷ ദമ്പതികളുടെ മകൾ നൂഹയും തിരൂർ സ്വദേശികളായ അനസ്- ഫായിസ ദമ്പതികളുടെ മകൾ ഷിദയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അതേ സമയം ഫിദയുടെ ഉമ്മ ഫായിസ മേഴ്സി ആശുപത്രിയിലും നൂഹയുടെ ഉമ്മ ആയിഷ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. സോഷ്യൽ മീഡിയ വഴി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ ബന്ധുക്കൾ പുളിക്കൽ ബിഎം ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
Recommended Video
വലിയ പരിക്കുകളില്ലാതെ പുളിക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊണ്ടോട്ടി ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുക്കൾ കുട്ടിയെ തേടി ആശുപത്രിയിലെത്തിച്ചേർന്നിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിഗിംനിടെ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത് 191 പേരാണെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. ഇതിൽ ആറ് ജീവനക്കാരും 184 മുതിർന്ന യാത്രക്കാരും പത്ത് കുട്ടികളുമാണ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
വെള്ളിയാഴ്ച രാത്രി 7.50 ഓടെയാണ് ദുബായിൽ നിന്ന് 190 പേരുമായെത്തിയ എയർ ഇന്ത്യ 1344 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെടുന്നത്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 16 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. വിമാനത്തിൽ സഞ്ചരിച്ച 10 കുട്ടികളിൽ ഒരാളും അപടത്തിൽ മരിച്ചിട്ടുണ്ട്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.