കരിപ്പൂരിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം; 600 ഓളം പേർ ക്വാറന്റീനിൽ
മലപ്പുറം; കൊവിഡ് ഭീതിയെ പോലും വകവെയ്ക്കാതെ കരിപ്പൂർ വിമാനാപകടത്തിനിടെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇവർക്ക് ആദരമർപ്പിച്ച് എയർ ഇന്ത്യ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 600 ഓളം പേരാണ് നിലനിൽ ക്വാറന്റീനിൽ പോയിരിക്കുന്നതെന്ന് മലപ്പുറം ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നെങ്കിലും നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുകയായിരുന്നു.
വലിയൊരു ശബ്ദം കേട്ട് കൊണ്ടായിരുന്നു ഞങ്ങൾ പ്രദേശത്തേക്ക് ഓടിയെത്തിയത്. ഞാൻ അവിടെ എത്തിയപ്പോൾ 10-15 ആളുകൾ അവിടെ ഉണ്ടായിരുന്നു. കനത്ത മഴയായിരുന്നു. അപകടത്തിൽ പെട്ട വിമാനത്തിന് തീപിടിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരുടെ കരച്ചിൽ കേട്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ അവരെ രക്ഷപ്പെടുത്താനാണ് തോന്നിയതെന്ന് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട ഷെബീർ എപി പറഞ്ഞു.
കുട്ടികളും ഗർഭിണികളും മുതിർന്ന ആളുകളും അപകടപ്പെട്ടവരിൽ ഉണ്ടായിരുന്നു.കുറേ പേർ ചോരയൊലിച്ച് നിൽക്കുന്നത് കാണമായിരുന്നു. മറ്റൊന്നും അപ്പോൾ ആലോചിക്കാൻ തോന്നിയില്ല. കൊവിഡിനെ കുറിച്ചൊന്നും അപ്പോൾ ആരും ചിന്തിച്ചിരുന്നില്ല. ചിലർ മാസ്ക് പോലും ഇല്ലാതെയായിരുന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതെന്നും ഷബീർ പറഞ്ഞു.
ഓട്ടോ, കാർ, ജീപ്പ് തുടങ്ങിയ സ്വകാര്യ വാഹനങ്ങളിലാണ് ആളുകളെ ആശുപത്രിയിൽ എത്തിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയിൽ നിന്നെത്തിയ വിമാനമായിരുന്നു അപകടത്തിൽ പെട്ടത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദേശത്ത് നിന്നെത്തിയവർക്ക് 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. അപകടത്തിൽ പെട്ട ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്. 114 പേർ ഇപ്പോഴും ചികിത്സയിലാണ്. പതിനാറോളം പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
നാട്ടുകാർ കൈമെയ് മറന്ന് ഇറങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം വളരെ എളുപ്പത്തിൽ നടത്താൻ സാധിച്ചതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞിരുന്നു. വിമാനത്തിന്റെ ഇടിച്ച മുൻഭാഗത്ത് കൂടി മതിലിനകത്തേക്ക് നാട്ടുകാർ ഓടിക്കയറിയാണത്രേ അതിനുള്ളിൽ കുടുങ്ങി പോവരെ പുറത്തെത്തിച്ചത്. ഒന്നര മണിക്കൂറിനുള്ളിൽ തന്നെ വിമാനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ഇതോടെ സാധിച്ചു.
'മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്, ഇതിലൊന്നും തളരില്ല'
കോൺഗ്രസ് 'റാഞ്ചും'; എംഎൽഎമാരെ മാധ്യമങ്ങളിൽ നിന്ന് ഒളിപ്പിച്ച് ബിജെപി!! നെഞ്ചിടിപ്പോടെ നേതൃത്വം