കരിപ്പൂർ അപകടം: വിമാനം ഇറങ്ങിയത് 1000 മീറ്റർ റൺവേ പിന്നിട്ട്, പൈലറ്റിന്റെ വീഴ്ചയെന്ന ആരോപണം ശരിയല്ല
ദില്ലി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം 1000 മീറ്റര്‍ റണ്‍വേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്ററി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരിലെ സാഹചര്യത്തെ കുറിച്ച് വ്യോമയാന മന്ത്രാലയം സമിതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതേസമയം, കരിപ്പൂരിലെ അപകടത്തിന് കാരണം പൈലറ്റുമാരുടെ വീഴ്ചകൊണ്ടാണെന്ന ആരോപണം ശരിയല്ലെന്നും ഡിജിസിഎ അറിയിച്ചു. അന്വോഷണം പൂര്‍ത്തിയാകാതെ വിലയിരുത്തല്‍ നടത്താന്‍ കഴിയില്ലെന്നും ഡിജിസിഎ പ്രതിനിധി സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ വ്യക്തമാക്കി.
സമിതിയില്‍ കേരളത്തില്‍ നിന്നുള്ള എംപി കെ മുരളീധരന്, ആന്റോ ആന്റണി എന്നിവര്‍ വിഷയം അവതരിപ്പിച്ചപ്പോഴാണ് ഡിജിസിഎ ഇക്കാര്യം വ്യക്തമാക്കിയത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തിവച്ചത് സംബന്ധിച്ചും എംപിമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണം. വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കണം. മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉയര്‍ത്തണം. പരിക്കേറ്റവരുടെ ചികിത്സ ചെലവ് വ്യോമയാന മന്ത്രാലയം വഹിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
ആഗസ്റ്റ് 7ന് രാത്രിയോടെയായിരുന്നു കരപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. 18 പേരാണ് അപകടത്തില്‍ മരിച്ചത്. വിമാന അപകടത്തില്‍ പൈലറ്റ് ഡിവി സാഥെ, സഹപൈലറ്റ് ആയ അഖിലേഷ് കുമാര്‍ എന്നിവര്‍ അടക്കമാണ് മരണപ്പെട്ടിരിക്കുന്നത്. 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന്. ഇതില്‍ പത്ത് കുട്ടികളുണ്ടായിരുന്നു. കൂടാതെ കാബിന് ക്രൂ അംഗങ്ങളായ 6 പേരും വിമാനത്തിലുണ്ടായിരുന്നു. 123 പേരാണ് പരിക്കേറ്റ് ആശുപത്രികളിലുളളത്.
അപകടത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് സര്‍വ്വീസ് നടത്തേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യാ ജംബോ സര്‍വ്വീസും താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.
എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് കീഴിലുള്ള ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍ വിമാനത്താവളം. സാധാരണ ഗതിയില്‍ കുന്നിന്‍മുകളിലോ ഉയര്‍ന്ന പ്രദേശങ്ങളിലോ ആണ് ടേബിള്‍ ടോപ്പ് റണ്‍വേകള്‍ നിര്‍മിക്കുന്നത്. ആദ്യം വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത് 28ാമത്തെ റണ്‍വേയിലായിരുന്നു. എന്നാല്‍ പൈലറ്റിന് റണ്‍വേ കണാതിരുന്നതിനെ തുടര്‍ന്നാണ് റണ്‍വേ 10ല്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടുകയായിരുന്നു.
ശിവശങ്കരൻ വിശ്വാസവഞ്ചകൻ, അയാൾക്ക് അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവും ഉണ്ടോ; മന്ത്രി ജി സുധാകരൻ