അവസാന നിമിഷങ്ങളിൽ അണിഞ്ഞത്, കരിപ്പൂരിൽ മരണപ്പെട്ട ഭാര്യയുടെ ആഭരണങ്ങൾ സംഭാവന നൽകി നിജാസ്!
കോഴിക്കോട്: കൊവിഡ് കാലത്ത് കേരളത്തെ കണ്ണീരിലാഴ്ത്തിയതാണ് കരിപ്പൂര്‍ വിമാന അപകടം. പ്രവാസികളുമായി എത്തിയ വന്ദേഭാരത് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. പൈലറ്റിനും യാത്രക്കാര്‍ക്കും അടക്കം നിരവധി പേര്‍ക്ക് ജീവന് നഷ്ടമായി.
ആ അപകടത്തില്‍ മരിച്ചവരാണ് സാഹിറ ബാനു എന്ന യുവതിയും പത്ത് മാസം മാത്രം പ്രായമുളള മകന് അസം മുഹമ്മദും. ഓര്‍മ്മയായി മാറിയ ഭാര്യയുടെ ആഭരണങ്ങള്‍ സമൂഹത്തിന് വേണ്ടി നല്കി മാതൃകയായിരിക്കുകയാണ് സാഹിറയുടെ ഭര്‍ത്താവ് നിജാസ്. ജമാഅത്തെ ഇസ്ലാമി നേതാവ് പി മുജീബ് റഹ്മാന് ആണ് ഈ അനുഭവം പങ്ക് വെച്ചിരിക്കുന്നത്.
നിജാസും കുടുംബവും
നിജാസും കുടുംബവും തന്നെ കാണാൻ വന്നതിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ മുജീബ് റഹ്മാൻ പറയുന്നു. സാഹിറ അണിഞ്ഞിരുന്ന ആഭരണങ്ങളും നിജാസ് സാഹിറ ഗൾഫിൽ നിന്ന് മടങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്ന പണവും അടക്കമാണ് ഉത്തരേന്ത്യയിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി കൈമാറിയിരിക്കുന്നത്. വിഷൻ 2026 എന്ന പരിപാടിക്ക് വേണ്ടിയാണ് പണവും സ്വർണവും നൽകിയിരിക്കുന്നത്.
സാഹിറാ ബാനുവും കുഞ്ഞും
പി മുജീബ് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇന്നലെ വീട്ടിൽവന്ന അതിഥികൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. ഒരു വിശ്വാസി എന്ന നിലയിൽ ഏറെ അഭിമാനവും ആത്മവിശ്വാസവുമുണർത്തി. അവരുമായി പങ്കിട്ട നിമിഷങ്ങളാവട്ടെ ജീവിതത്തിൽ മറക്കാനാവാത്തതും. കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തിൽ നാഥനിലേക്ക് യാത്രയായ സാഹിറാ ബാനുവിനെയും പത്തുമാസം പ്രായമുള്ള മകൻ അസം മുഹമ്മദിനെയും നിങ്ങൾ ഓർക്കുന്നില്ലേ...
Recommended Video
ഒരുമിച്ച് കാണാനും ആശ്ലേഷിക്കാനും
ഇന്നലെ വീട്ടിലെത്തിയത് സാഹിറാ ബാനുവിൻ്റെ പ്രിയതമൻ നിജാസ്, അപകടം ഒരു പരിക്കുമേൽപ്പിക്കാതെ തിരികെയേൽപ്പിച്ച മക്കളായ എട്ടു വയസ്സുകാരൻ ലഹാൻ മുഹമ്മദ്, നാലു വയസ്സുകാരി മർയം, പുറമെ ബാനുവിൻ്റെ സഹോദരൻ, ഉപ്പ,നിജാസിൻ്റെ ഉപ്പ എന്നിവരാണ്. അവരെ ഒരുമിച്ച് കാണാനും ആശ്ലേഷിക്കാനും ആശ്വസിപ്പിക്കാനും അവസരം ലഭിച്ചുവെന്നതിലുപരി നാഥൻ്റെ വിധിയിൽ അവർ കാണിച്ച അപാരമായ ക്ഷമ അൽഭുതപ്പെടുത്തുന്നതായിരുന്നു.
ആകസ്മികമായി വേർപിരിയുന്ന നിമിഷങ്ങൾ
ദുരന്ത സമയത്തും ശേഷവുമെല്ലാം ഇവരുമായി ബന്ധപ്പെട്ടപ്പോൾ ഇതു തന്നെയായിരുന്നു അനുഭവം. ജീവിതപാതി, മക്കൾ തുടങ്ങി ജീവിതത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർ ആകസ്മികമായി വേർപിരിയുന്ന നിമിഷങ്ങൾ നമുക്ക് ആലോചിക്കാൻ പോലുമാവില്ല. എന്നാൽ, ദുരന്തസമയത്ത് വിശ്വാസം നൽകിയ ഉൾക്കരുത്തും, അനശ്വരമായ ലോകത്ത് വെച്ച് അവരെ വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയും, സഹപ്രവർത്തകർ നൽകിയ സ്വാന്തനവും പകർന്നുനൽകിയ കരുത്ത് വിവരണാതീതമായിരുന്നൂവെന്ന് അവർ പങ്കുവെച്ചു.
ഒരു കവർ അവരെനിക്ക് കൈമാറി
സംസാരമധ്യേ ഒരു കവർ അവരെനിക്ക് കൈമാറി. സാഹിറ ബാനുവിൻ്റേതായി എയർപോർട്ടിൽ നിന്നും ഒപ്പിട്ടു വാങ്ങിയ കവർ. ഇത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദുരിതം പേറുന്ന ജനതക്കായി വിഷൻ 2026 ലേക്ക് നൽകണമെന്ന് അവർ പറഞ്ഞു. അവസാനം പ്രാർഥനയോടെ വിങ്ങുന്ന മനസ്സോടെ അവരെ യാത്രയാക്കി. കയ്യിലിരുന്ന് വിറക്കുന്ന കവർ അഴിച്ചുമാറ്റിയപ്പോൾ കണ്ട കാഴ്ച കണ്ണ് കലക്കുന്നതായിരുന്നു.
അവസാന നിമിഷങ്ങളിൽ അണിഞ്ഞ ആഭരണങ്ങൾ
സാഹിറാ ബാനു അവസാന നിമിഷങ്ങളിൽ അണിഞ്ഞ ആഭരണങ്ങൾ, യാത്രയാക്കുമ്പോൾ നിജാസ് ഒടുവിലായി കൊടുത്ത റിയാലുകൾ. എത്ര വിലയിട്ടാലും കണക്കിലൊതുക്കാനാവാത്തവിധം മൂല്യമേറിയ മുതലുകൾ. ജീവിതതാളം തെറ്റുന്ന മനുഷ്യന് ഈമാൻ നൽകുന്ന കരുതലും കാവലും ഏറെ അഭിമാനകരമായി തോന്നി. സ്വർഗത്തിൽ ആ കുടുംബത്തിന് നാഥൻ പുന:സംഗമം ഒരുക്കട്ടെ. ആമീൻ''
നാട്ടിൽ പോകാൻ അവധി നൽകിയില്ല, മാനേജരെ കഴുത്തറുത്ത് കൊന്ന് പ്രവാസി! മുഖത്ത് 13 വെട്ട്!