ലാൽജോസ്... താങ്കളെ എന്നെന്നേക്കുമായി മനസിൽ നിന്നും മായ്ച്ചുകളയുന്നു; താങ്കൾക്ക് കാലം മാപ്പ് തരില്ല!
കൊച്ചി: ലാൽ ജോസിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ കരിവെള്ളൂർ മുരളി. ലാല്‍ ജോസ്, എന്നെന്നേക്കുമായി താങ്കളെ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് കരിവെള്ളൂര്‍ മുരളി രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടേക്കാം. പലര്‍ക്കും കാലം മാപ്പ് കൊടുത്തേക്കാം .പക്ഷെ കലയോടും കാലത്തോടുമുള്ള ഈ നിര്‍ലജ്ജമായ ഒറ്റു കൊടുക്കലിനു താങ്കള്‍ക്ക് ഒരിക്കലും കേരളം മാപ്പ് തരില്ലെന്ന് കരിവെള്ളൂർ മുരളി പറയുന്നു.
2006 ലാണ് ലാല്‍ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' പുറത്തിറങ്ങിയത്.കേരളത്തെ ഇളക്കിമറിച്ച ഒരു പെണ്‍വേട്ടയെ മുന്‍നിര്‍ത്തി മധുജനാര്‍ദ്ദനന്റെ രചനയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ഒരു സത്രീ പക്ഷ ചലച്ചിത്രത്തിന് ആദ്യ ദിവസം ആളുകൾ കയറിയില്ലെന്നും എന്നാൽ രണ്ടാം ദിവസം ഒരു അതിഥി ഉണ്ടായിരുന്നു സിനിമ കാണാൻ. അത് വിഎസ് അച്യുതാനന്ദൻ ആയിരുന്നു. 20 വർഷത്തിനിടയിൽ അദ്ദേഹം കണ്ടസിനിമ എന്ന് തുടങ്ങുന്നതാണ് കരിവെള്ളൂർ മുരലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ബീഭത്സമായ ഒരു പെണ്‍വേട്ട
വേട്ടയാടപ്പെട്ട ഒരുഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ കഥ ‘അച്ഛനുറങ്ങാത്ത വീട്' എന്ന പേരില്‍ സിനിമയിലെത്തിച്ച ലാല്‍ ജോസാണ് ഇപ്പോള്‍ അതിലും ബീഭത്സമായ ഒരു പെണ്‍വേട്ടയ്ക്ക് അനുകൂലമായി നില്‍ക്കുന്നതെന്നാണ് കരിവള്ളൂര്‍ മുരളി തന്റെ കുറിപ്പിലൂടെ തുറന്നുകാട്ടുന്നത്.
എന്നെന്നേക്കുമായി മനസിൽ നിന്ന് പറച്ചു കളയുന്നു
പ്രതികള്‍ രക്ഷപ്പെട്ടേക്കാം. പലര്‍ക്കും കാലം മാപ്പ് കൊടുത്തേക്കാം. പക്ഷെ കലയോടും കാലത്തോടുമുള്ള ഈ നിര്‍ലജ്ജമായ ഒറ്റു കൊടുക്കലിനു താങ്കള്‍ക്ക് ഒരിക്കലും കേരളം മാപ്പ് തരില്ല എന്നു പറഞ്ഞുകൊണ്ടാണ് ലാല്‍ജോസിനെ എന്നെന്നേക്കുമായി മനസില്‍ നിന്ന് പറിച്ചെറിയുകയാണെന്ന് അദ്ദേഹം പറയുന്നത്.
കഷ്ടം... അത് ലാൽജോസ് ആയല്ലോ...
പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിലനില്‍ക്കുന്നുവെന്നു നാലാം വട്ടവും പറഞ്ഞു കോടതിയില്‍ നിന്നും ജാമ്യം നിഷേധിക്കപ്പെട്ട പ്രതിക്കുവേണ്ടി ‘അവനൊപ്പം'എന്ന മുദ്രാവാക്യം മുഴക്കുന്ന ഒരു മുഖം 2017 ല്‍ ഞങ്ങള്‍ കാണുന്നു. കഷ്ടം... അത് അച്ഛനുറങ്ങാത്ത വീട് കെട്ടിയ ലാല്‍ജോസിന്റെതാണ്.
സാധാരണക്കാർക്കിടയിൽ പുല്ലുവില
പ്രിയ ലാല്‍ജോസ് , മലയാള സിനിമയെ അടക്കി വാഴുന്ന മാഫിയകളുടെ മാനസപുത്രന്മാരായിത്തീരാന്‍ മത്സരിക്കുന്ന നിങ്ങള്‍ക്ക് ഞങ്ങളെ പ്പോലുള്ള സാധാരണ മനുഷ്യരുടെ വിമര്‍ശനങ്ങള്‍ക്ക് പുല്ലു വിലയായിരിക്കാമെന്നും അദ്ദേഹം പറയുന്നു.
ആദ്യ റിവ്യു
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയ്ക്ക് ആദ്യം വന്ന റിവ്യു കരിവെള്ളൂർ മുരളിയുടേതും ഡോ. പി ഗീതയുടേതും ആയിരുന്നു എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
അത് രാഷ്ട്രീയ സമരം... ഇതോ?
പിറ്റേന്ന് നേരം പുലരുമ്പോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്ത ആദ്യ കോള്‍ ആവേശഭരിതനായി സംസാരിച്ചിരുന്ന താങ്കളുടെതായിരുന്നു. സത്യമായും അതൊരു രാഷ്ട്രീയ സമരം തന്നെയായിരുന്നു. എന്നാൽ കൃത്യം 11 വർഷം പിന്നിടുമ്പോൾ നേരെ തിരിഞ്ഞെന്നും കരിവെള്ളൂർ മുരലി പറയുന്നു.