കർണാടകയിൽ നാളെ ബസുകൾ ഓടും; സമരം പിൻവലിച്ചതായി യൂണിയനുകൾ
ബെംഗളൂരു: ഗതാഗത യൂണിയനുകൾ നാളെ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സമരം ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതോടെ ബുധനാഴ്ച സംസ്ഥാനത്ത് സർക്കാർ ബസ് സർവീസുകൾ സാധാരണ പോലെ തന്നെ തുടരും.
വേതന വർദ്ധനവിന്റെ കാര്യത്തിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും തൊഴിലാളികളുമായി കൂടിയാലോചിച്ചില്ലെന്നും യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. "ഹൈക്കോടതിയുടെ ഉത്തരവിനെ ഞങ്ങൾ ബഹുമാനിക്കുന്നു; അതിനനുസരിച്ച് പണിമുടക്ക് പിൻവലിച്ചു. നാളെ സർക്കാർ ബസ് സർവീസുകൾ മുടക്കമില്ലാതെ നടക്കും," കൺവീനർ ജയദേവരാജ് ഉർസ് അറിയിച്ചു.

സംയുക്ത കർമ്മസമിതിയുമായി ആലോചിക്കാതെ 12.5% വേതന വർദ്ധനവ് പ്രഖ്യാപിച്ചതിനെ യൂണിയൻ പ്രതിനിധികൾ വിമർശിച്ചു. തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും സർക്കാർ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണെന്ന് യൂണിയൻ നേതാവ് വിജയ് ഭാസ്കർ ആരോപിച്ചു. "നിങ്ങൾ ഏകപക്ഷീയമായ തീരുമാനമെടുത്തു, ഞങ്ങളുടെ അഭ്യർത്ഥനകളും ആശങ്കകളും അവഗണിച്ചു," അദ്ദേഹം വിമർശിച്ചു.
സർക്കാർ-തൊഴിലാളി സംഘടനകൾ തമ്മിൽ ചർച്ച നടത്താനും പ്രശ്നങ്ങൾ സൗഹൃദപരമായി പരിഹരിക്കാനുമാണ് കോടതി നിർദേശിച്ചത്. അതേസമയം, സമരം പിൻവലിച്ചെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
15 ശതമാനത്തിൽ കൂടുതൽ വേതന വർദ്ധനവും 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യവും വേണമെന്നാണ് അവരുടെ പ്രധാന ആവശ്യം. സർക്കാർ പ്രഖ്യാപിച്ച 12.5 ശതമാനം വർദ്ധനവ് മതിയാകില്ലെന്നും, തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് കൂടുതൽ അനുകൂല തീരുമാനം വേണമെന്നും അവർ ആവശ്യപ്പെട്ടു.
"തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്ത് ഞങ്ങളുടെ ആശങ്കകൾ അവഗണിക്കുകയാണ്', നേതാക്കൾ കുറ്റപ്പെടുത്തി. കഴിഞ്ഞ 28 മാസമായി വിവിധ ആവശ്യങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഇപ്പോൾ ചർച്ചകൾക്ക് പുതിയ സാധ്യത തുറന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുമായോ ഗതാഗത മന്ത്രിയുമായോ ഉടൻ കൂടിക്കാഴ്ച നടത്താനുള്ള അവസരം സർക്കാർ ഒരുക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വേതന വർദ്ധനവ് 15 ശതമാനത്തിലധികമാക്കുകയും മുൻകാല പ്രാബല്യം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങൾ ചർച്ചയിലൂടെ മുന്നോട്ടുവയ്ക്കാനാണ് സംഘടനകളുടെ തീരുമാനം. സമരം പിൻവലിച്ചതോടെ യാത്രാ പ്രതിസന്ധി ഒഴിവായെങ്കിലും ഗതാഗത തൊഴിലാളികളുടെ ആവശ്യങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനത്തിൽ സർക്കാർ എന്ത് തീരുമാനം എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും കടുത്ത നടപടികളിലേക്ക് പോകുമെന്ന സൂചനയാണ് സംഘടനകൾ നൽകുന്നത്.












Click it and Unblock the Notifications