കർണാടകയില്‍ കോണ്‍ഗ്രസ് തരംഗം: മൂന്നാം സ്ഥാനത്ത് നിന്നും മുന്നേറ്റം, എല്ലായിടത്തും മികച്ച ലീഡ്
ബെംഗളൂരു: കർണാടകയില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും ലീഡ് പിടിച്ച് കോണ്‍ഗ്രസ്. ഛന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സന്ദൂർ കോണ്‍ഗ്രസിന്റേയും ഛന്നപ്പട്ടണ ജെ ഡി എസിന്റേയും സന്ദൂർ ബി ജെ പിയുടേയും സിറ്റിങ് സീറ്റുകളാണ്. കോണ്‍ഗ്രസിനെതിരെ ബി ജെ പിയും ജി ഡി എസും അടങ്ങുന്ന എന്‍ ഡി എ മുന്നണിയാണ് മത്സരിക്കുന്നത്.
ഇ തുക്കാറാം (സന്ദൂർ), മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (ഷിഗ്ഗാവ്) കേന്ദ്രമന്ത്രി കുമാരസ്വാമി (ഛന്നപ്പട്ടണ) എന്നിവർ ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തിലാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതിശക്തമായ മത്സരം നടക്കുന്നത് ഛന്നപ്പട്ടണയിലാണ്. ജെ ഡി എസ് കോട്ടയായ ഛന്നപ്പട്ടണ നിലനിർത്താനായി കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയേയാണ് മുന്നണി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി സിപി യോഗേശ്വർ മികച്ച രീതിയിലുള്ള മുന്നേറ്റമാണ് ഛന്നപ്പട്ടണയില്‍ നടുത്തുന്നത്. നിഖില്‍ കുമാരസ്വാമിയേക്കാള്‍ 22000 വോട്ടിന്റെ ലീഡാണ് മുന്‍ ബി ജെ പി നേതാവ് കൂടിയായ സിപി യോഗേശ്വറിനുള്ളത്. മണ്ഡലത്തില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന സിപി യോഗേശ്വർ നിഖില്‍ കുമാരസ്വാമിയെ സ്ഥാനാർത്ഥിയാക്കിയതിലെ അതൃപ്തിയെ തുടർന്ന് കോണ്‍ഗ്രസിലെത്തുകയായിരുന്നു. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച അദ്ദേഹത്തിന് പാർട്ടി സീറ്റ് നല്‍കുകയും ചെയ്തു.
ഛന്നപട്ടണ പിടിച്ചെടുക്കാന്‍ ഡികെ ശിവകുമാർ തന്നെ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള പ്രചരണം ഒരു ഘട്ടത്തിലുണ്ടായിരുന്നു. ആ നീക്കമുണ്ടായില്ലെങ്കിലും മണ്ഡലത്തില്‍ ഡികെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും സജീവമായിരുന്നു. 1999 ല്‍ സ്വതന്ത്രനായും 2004 ലും 2008 ലും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായും വിജയിച്ച ചരിത്രവും സിപി യോഗേശ്വരറിനുണ്ട്. 2011 ല്‍ ബി ജെ പി ടിക്കറ്റില്‍ മണ്ഡലം സ്വന്തമാക്കിയ സി പി യോഗേശ്വർ 2013 ല്‍ എസ്പി ടിക്കറ്റിലും മത്സരിച്ച് വിജയിച്ച് ഞെട്ടിച്ചു. ഇതിന് പിന്നാലെയാണ് ബി ജെ പിയിലേക്ക് പോകുന്നത്.
2023 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 15915 വോട്ടിനായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ വിജയം. ജെ ഡി എസിന് 96592 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി ജെപി സ്ഥാനാർത്ഥിയായിരുന്ന സിപി യോഗേശ്വറിന് സ്വന്തമാക്കാന്‍ സാധിച്ചത് 80667 വോട്ടായിരുന്നു. 15374 വോട്ടുമായി ബഹുദൂരം വോട്ടിന് പിന്നിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം, ഷിഗ്ഗാവ് മണ്ഡലത്തില്‍ ഭരത് ബൊമ്മെക്കതിരെ 10000 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി യാസിർ അഹമ്മദ് ഖാന്‍ മുന്നിട്ട് നില്‍ക്കുന്നത്.
2008 മുതല്‍ ബസവരാജ് ബൊമ്മെ തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് ഷിഗ്ഗാവ്. 2023 ല്‍ 35978 വോട്ടിനായിരുന്നു യാസിർ അഹമ്മദ് ഖാനെ ബസവരാജ് ബൊമ്മെ പരാജയപ്പെടുത്തിയത്. കർണാടകയിലെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടുകളിലൊന്നാണ് സന്ദൂർ. 1989 ന് ശേഷം ഒരു തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്. കോണ്‍ഗ്രസിന് വേണ്ടി അന്ന പൂർണ്ണ താക്കൂറാണ് ഇത്തവണ മത്സരിച്ചത്.












Click it and Unblock the Notifications