കർണാടകയിൽ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച ; ആശങ്കകളില്ലാതെ യെഡിയൂരപ്പ, മുഖ്യമന്ത്രിപദത്തിൽ 3-ാം ആഴ്ച
ബെംഗളൂരു: കർണാടകയിലെ ബിജെപി സർക്കാരിന്റെ മന്ത്രിസഭാ വികസനം ആഗസ്റ്റ് 20 ചൊവ്വാഴ്ച നടക്കും. ബിഎസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാഴ്ച പിന്നിടുമ്പോഴാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ബിജെപി നിയമസഭാ കക്ഷി യോഗവും ചൊവ്വാഴ്ച ചേരും. ശനിയാഴ്ച വൈകിട്ടോടെയാണ് 3 ദിവസത്തിനകം മന്ത്രിസഭാ വികസനം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
മഹാരാഷ്ട്രയില്‍ നോട്ടമിട്ട് സോണിയ.... ഫട്നാവിസിനെ നേരിടാന്‍ ത്രിമൂര്‍ത്തികളെ ഇറക്കുന്നു!!
മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയുമായി ഈ മാസം ആദ്യം മുഖ്യമന്ത്രി യെഡിയൂരപ്പ ദില്ലിയിൽ എത്തിയിരുന്നു. ഹൈക്കമാൻഡിന്റെ അനുമതി തേടുകയായിരുന്നു ലക്ഷ്യം. എന്നാൽ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലേക്ക് തിരികെ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അമിത് ഷാ യെഡിയൂരപ്പയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും മറ്റ് മന്ത്രിസഭാ വികസനം നടക്കാത്തതിൽ കോൺഗ്രസും ജെഡിഎസും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. മന്ത്രിമാരെയോ വകുപ്പുകളോ തീരുമാനിക്കാത്തതിനാൽ പ്രളയ ദുരിതാശ്വാസ നടപടികൾ ബാധിച്ചുവെന്നും ജനങ്ങൾ ആശങ്കയിലാണെന്നും ഇരു പാർട്ടികളും ആരോപണം ഉന്നയിച്ചു. മന്ത്രിമാരില്ലാത്ത മന്ത്രിസഭയാണ് യെഡിയൂരപ്പയുടേതെന്നായിരുന്നു വിമർശനം. കർണാടകയ്ക്ക് ഒരു സർക്കാർ വേണമെന്നും യെഡിയൂരപ്പയ്ക്ക് അതിന് കഴിവില്ലെങ്കിൽ രാജിവെച്ച് പുറത്ത് പോകണമെന്നും കോൺഗ്രസ് ആരോപിച്ചു.
ചൊവ്വാഴ്ച മന്ത്രിസഭാ വികസനം ഉണ്ടാകുമെങ്കിലും പൂർണമാവില്ലെന്നാണ് സൂചന. കർണാടകയിലെ 17 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ കൂട്ടരാജി സമർപ്പിച്ചതോടെയാണ് 14 മാസം പ്രായമുള്ള സഖ്യസർക്കാർ താഴെ വീഴുന്നത്. വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു.