കർണാടക മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നോട്ടീസ്... തന്നെ അപമാനിച്ചെന്ന് ബിഎസ് യെദ്യൂരപ്പ!
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ പരാതിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മുന്‍ കേസുകളില്‍ കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും സിദ്ധരാമ്മയ്യയും കോണ്‍ഗ്രസ് നേതാക്കളും അത്തരം കേസുകള്‍ ചൂണ്ടിക്കാട്ടി ഇപ്പോഴും അപവാദ പ്രചരങ്ങള്‍ നടത്തുന്നുവെന്നും ഇത് കോടതി വിധിയോടുള്ള അവഹേളനമാണെന്നാണ് ബിഎസ് യെദ്യൂരപ്പ പറയുന്നത്.
റാലികളിലും പൊതുസമ്മേളനങ്ങളിലും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് പരാതി നൽകിയിരിക്കുന്നത്. പരാതി പരിശോധിച്ച കോടതി കേസില്‍ പൊതുവാദം കേള്‍ക്കാനും, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയക്കാനും തീരുമാനിക്കുകയായിയിരുന്നു. യെദ്യൂരപ്പയെ അപകീര്‍ത്തിപ്പെടുത്തുകയോ, നുണ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും, അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നത് സത്യമാണെന്നും സിദ്ധരാമയ്യ നോട്ടീസിനോട് പ്രതികരിച്ചു.
മാർച്ച് 26നാണ് കോടതി വാദം കേൾക്കുക. കർമാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് റാലികളും ഇരുപാർട്ടികളും നടത്തുന്നുണ്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും കർണാടകയിൽ പ്രചരണത്തിന് എത്തിയിരുന്നു. കർണാചക പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ബിജെപിക്കുള്ളൂ, എന്നാൽ ഭരമം നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസ്.