ഒടുവില്‍ കര്‍ണാടക വഴങ്ങി; കാസര്‍കോട് അതിര്‍ത്തി തുറന്നു, ഡോക്ടറും പോലീസും പരിശോധിക്കും
കാസര്‍കോട്: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേരള-കര്‍ണാടക അതിര്‍ത്തി തുറന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂവിലെ ആശുപത്രികളിലേക്ക് പോകാം. അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് ഡോക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെയും വിന്യസിച്ചു. ഇവരുടെ പരിശോധനയ്ക്ക് ശേഷമേ വാഹനങ്ങള്‍ കടത്തിവിടൂ. കാസര്‍കോട് കൊരോണ രോഗം കൂടുതലായി കണ്ട സാഹചര്യത്തില്‍ അതിര്‍ത്തി തുറക്കാന്‍ സാധിക്കില്ലെന്നാണ് കര്‍ണാടക നിലപാടെടുത്ത്. ഇതിനെ നിശിതമായി വിമര്‍ശിച്ചാണ് കേരള ഹൈക്കോടതി അതിര്‍ത്തി തുറക്കാന്‍ ഉത്തരവിട്ടത്.
Recommended Video

ദേശീയ പാത കേന്ദ്രത്തിന് കീഴില്‍ വരുന്നതാണെന്നും അത് അടയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബുധനാഴ്ച തന്നെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. പിന്നീട് രാത്രി വൈകിയാണ് അതിര്‍ത്തി തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.
ചികില്‍സ കിട്ടാതെ ആളുകള്‍ മരിക്കുന്നു. തങ്ങളുടെ അതിര്‍ത്തിയില്‍ കയറി ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വരഹിത നടപടിയാണ്. ദേശീയ പാത അടയ്ക്കാന്‍ ഒരു സംസ്ഥാനത്തിനും അധികാരമില്ല. ആറ് പേരാണ് ചികില്‍സ കിട്ടാതെ മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മംഗലാപുരത്തെ ആശുപത്രികള്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ ചികില്‍സിക്കാന്‍ തയ്യാറാണ്. അവര്‍ നല്‍കിയ അനുമതി പത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിര്‍ത്തി തുറന്നാല്‍ കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ തയ്യാറാണെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു.
കാസര്‍കോഡ് കൊറോണ വൈറസ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ്. ഇവിടെയുള്ള കൊറോണ രോഗികള്‍ കര്‍ണാടകത്തിലേക്ക് ചികില്‍സയ്ക്ക് വരുന്നു. ഈ ആശങ്ക ഒഴിവാക്കാനാണ് അതിര്‍ത്തി അടച്ചത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നാണ് കര്‍ണാടക കോടതിയില്‍ ആവശ്യപ്പെട്ടത്. അതിര്‍ത്തി തുറക്കണം. ആളുകള്‍ മരിക്കുന്നു. അത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ വിഷയമായതിനാല്‍ കേരള ഹൈക്കോടതിക്ക് ഇടപെടാം. കൊറോണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. അടിയന്തര ചികില്‍സ നല്‍കുക എന്നതാണ് പ്രധാനമെന്നും ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications