കരുണ എസ്റ്റേറ്റില്‍ കരമടക്കല്‍; ദുരൂഹമായി നിയമോപദേശവും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പ് നെല്ലിയാമ്പതിയിലെ സ്വകാര്യ കമ്പനി കൈവശം വെച്ചിരിക്കുന്ന കരുണ എസ്‌റ്റേറ്റില്‍ നിന്നും കരം സ്വീകരിക്കാനുള്ള നിയമോപദേശം വിവാദത്തിലേക്ക്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ കരമടക്കാനുള്ള അനുമതി സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
കരം സ്വീകരിക്കുന്നതുകൊണ്ടുമാത്രം ഭൂമിയുടെ ഉടമസ്ഥാവകാശം കമ്പനിക്ക് സ്വന്തമാവില്ലെന്നാണ് നിയമോപദേശം നല്‍കിയിരിക്കുന്നതെങ്കിലും കരുണ എസ്റ്റേറ്റിന് അനുകൂലമായ വിധി ഹൈക്കോടതിയില്‍ നിന്നും ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുമതി ഇടയാക്കിയേക്കും. സ്വകാര്യ കമ്പനിയായ പോബ്‌സ് 833 ഏക്കറാണ് ഇവിടെ കൈവശം വെച്ചിരിക്കുന്നത്.
2014 ല്‍ റവന്യൂവകുപ്പ് നിയോഗിച്ച അന്നത്തെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പോബ്‌സിന്റെ കൈവശമുള്ളത് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരമൊരു ഭൂമിയില്‍ കരമടക്കാനുള്ള അവകാശം കമ്പനിക്ക് നല്‍കിയത് എന്തിനാണെന്നകാര്യത്തില്‍ അവ്യക്തതയുണ്ട്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
മെത്രാന്‍ കായല്‍ ഉള്‍പ്പെടെ പല ഭൂമി കൈമാറ്റ, നികത്തല്‍ ഉത്തരവുകളും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പാണ് പുറത്തുവന്നത് എന്നത് വന്‍ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ പടിയിറങ്ങുന്നതിന് മുന്‍്പ് സര്‍ക്കാര്‍ സ്വത്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.