ജയിംസ് കമ്മിറ്റിക്ക് പ്രതികാരമെന്ന് കരുണ മെഡിക്കൽ കോളജ് വിദ്യാർഥികൾ
പാലക്കാട്: കരുണാ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വിശദീകരണവുമായി വിദ്യാർഥികൾ മാധ്യമങ്ങള്‍ക്ക് മുമ്പിൽ. സംസ്ഥാനത്തെ മറ്റ് 14 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളെക്കാള്‍ പ്ല സ്ടുവിനും നീറ്റ് പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്കു നേടിയവരാണ് കരുണ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ 31 വിദ്യാര്‍ത്ഥികളെന്ന് വിദ്യാര്‍ഥി പ്രതിനിധികളാണ് വ്യക്തമാക്കിയത്. വാർത്താ സമ്മേളനത്തിലാണ് വിദ്യാര്‍ഥികൾ ഇക്കാര്യം അറിയിച്ചത്.
കരുണാ മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റുമായി ജയിംസ് കമ്മിറ്റിക്ക് ഉണ്ടായ വ്യക്തിപരമായ വിരോധമാണ് 31 വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ അകറ്റി നിര്‍ത്താൻ കാരണം. സംസ്ഥാന ആരോഗ്യ സെക്രട്ടറി ചില വിദ്യാര്‍ത്ഥികളെ തിരുകി കയറ്റിയതാണ് മാനേജ്‌മെന്റുമായി പ്രശ്‌നങ്ങളുണ്ടാകാന്‍ ഇടയാക്കിയതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.
ചില മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളെ യോഗ്യതയില്ലാത്തവരെന്ന് മുന്‍ വിധിയോടെയാണ് കാണുന്നതെന്നും സംസ്ഥാനത്തെ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളേജുകളേക്കാള്‍ ഗു ണമേന്മയുള്ള വിദ്യാഭ്യാസമാണ് കരുണയില്‍ ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. വസ്തുതകള്‍ അറിയാതെ മാധ്യമങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതില്‍ വേദന ഉള്ളതുകൊണ്ടാണ് പത്രസമ്മേളനത്തിന് എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതയില്ല എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും അത് വിദ്യാര്‍ഥീ-വിദ്യാര്‍ഥിനികള്‍ക്ക് വേ ദനാജനകമായതിനാലാണ് വിവരങ്ങള്‍ ധരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് തങ്ങള്‍ യോഗ്യത നേടിയതെന്നും കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ മാനേജ്‌മെന്റിനുണ്ടായ വീഴ്ചയാവാം വിധിക്ക് കാരണമെന്നും അതിന് യോഗ്യരായ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കണോ എന്നും വികാര നിർഭരമായി വിദ്യാര്‍ത്ഥികൾ പറഞ്ഞു. അക്ഷയ്, ഫഹദ്, നിഥിന്‍ എന്നിവര്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.