കരുണ സംഗീത നിശാ വിവാദം; അന്വേഷണം അട്ടിമറിക്കാൻ സിപിഎം ശ്രമമെന്ന് സന്ദീപ് വാര്യർ!
കൊച്ചി: കരുണ സംഗീത നിശാ വിവാദത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമരർനവുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. സിപിഐഎം ജില്ലാ നേതൃത്വം മ്യൂസിക് ഫൗണ്ടേഷന് നൽകുന്ന പിന്തുണ അന്വേഷണത്തിന് എതിരാണ്. സിപിഎം അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു. ഇതിനുള്ള തെളിവാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന് സിപിഐഎം ജില്ലാ നേതൃത്വം നൽകിയ പിന്തുണ എന്ന് അദ്ദേഹം ആരോപിച്ചു.
തട്ടിപ്പ് നടത്തിയതിലുള്ള ജാള്യത മറച്ചുവെക്കാനാണ് കൊച്ചിൻ മ്യൂസിക് ഫൗണ്ടേഷൻ സംഘാടകർ അന്വേഷണം ആവശ്യപ്പെട്ടതെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. സംഗീത നിശയിൽ സാമ്പത്തിക ക്രമക്കേടെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിനു മുൻപാകെയാണ് സന്ദീപ് വാര്യർ മൊഴി നൽകിയത്. ക്രമക്കേട് തെളിയിക്കുന്ന രേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ചിന് നൽകിയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രളയദുരിതാശ്വാസ പ്രവർത്തകരെ സഹായിക്കാൻ കൊച്ചിയിൽ നടത്തിയ സംഗീത നിശയിൽ ലഭിച്ച തുക സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലെന്നാണ് ആരോപണം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ സംഘാടകർ ചെക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഇതോടെ ആരോപണം രൂക്ഷമായ രീതിയിലായി. ആഷിഖ് അബുവിനെതിരെയും റിമ കല്ലിങ്കലിന് എതിരെയുമുള്ള രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്.