കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി രാജീവിനെതിരായ നീക്കം ശക്തമാക്കി ഇഡി; മൊഴിയെടുക്കും
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി രാജീവിന്റെ മൊഴി എടുക്കാനുള്ള നീക്കവുമായി ഇഡി. ബാങ്കില്‍ നിന്നും നിയമവിരുദ്ധമായ വായ്പകള്‍ അനുവദിപ്പിക്കാന്‍ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മൊഴി എടുക്കാനുള്ള ഇഡിയുടെ നീക്കം.
എന്നാല്‍, കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ഒരുജില്ലയിലെ പാര്‍ട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളില്‍ ഇടപെടാറില്ല. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇതുപോലത്തെ പല കാര്യങ്ങളും ഇനിയും പുറത്ത് വരാം. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും പി രാജീവ് വ്യക്തമാക്കി.

കരുവന്നൂർ ബാങ്കിലെ സി പി എമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്നാണ് ഇൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചത്. കരുവന്നൂർ ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ ഇഡി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
പി രാജീവിന് പുറമെ സി പി എം നേതാക്കളും മുന്‍ മന്ത്രിമാരുമായ എ സി മൊയ്തീന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവർക്ക് എതിരേയും സത്യവാങ്മൂലത്തില്‍ പരാമർശമുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി വിഷയത്തില്‍ ഇഡിയോട് വിശദീകരണം തേടുകയും ചെയ്തു. ഇതേ തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി രാജീവ് അടക്കമുള്ളവർക്കെതിരായ ഇഡിയുടെ ആരോപണങ്ങള്‍.
മൊത്തത്തിൽ ബാങ്കിന്‍റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കളളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്രിമമുണ്ട്.ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂർണമേൽനോട്ടത്തിലാണ് ഇതെല്ലാം നടന്നതെന്നും ഇഡി പറയുന്നു. ബാങ്കില്‍ നിന്നും നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ നിരവധി നേതാക്കളില്‍ നിന്നും സമ്മർദമുണ്ടായിട്ടുണ്ട്. സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഇതിലാണ് പി രാജീവിന്റെ പേരുമുള്ളത്.












Click it and Unblock the Notifications