അധ്യാപികയെ കൊലപ്പെടുത്തിയത് ബക്കറ്റ് വെള്ളത്തില്‍ മുക്കി; അധ്യാപകനും ഡ്രൈവറും കസ്റ്റഡിയില്‍
കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായ സൂചന ലഭിച്ചു. സംശയമുനയിലുള്ള സഹ അധ്യാപകന്‍ വെങ്കിട്ടരമണയെയും ഇയാളുടെ ഡ്രൈവര്‍ നിരജ്ഞനെയും പോലീസ് ജില്ലാ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
വെങ്കിട്ടരമണയ്ക്ക് രൂപശ്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഈ മാസം 16നാണ് രൂപശ്രീയെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം കടപ്പുറത്ത് നിന്ന് വിവസ്ത്രമായ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസില്‍ തുമ്പുണ്ടായത്. വിശദാംശങ്ങള്‍....
നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍
അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതാണ് കേസില്‍ തുമ്പ് ലഭിക്കാന്‍ കാരണം. ഫോണ്‍ പരിശോധിച്ചപ്പോള്‍ വെങ്കിട്ടരമണയുമായുള്ള ബന്ധം വ്യക്തമായി. ഇയാള്‍ ശല്യം ചെയ്യുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെങ്കിട്ടരമണയാകും ഉത്തരവാദി എന്നും രൂപശ്രീ മക്കളെയും ബന്ധുക്കളെയും നേരത്തെ അറിയിച്ചിരുന്നു.
ബക്കറ്റ് വെള്ളത്തില്‍
അധ്യാപികയെ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊന്ന ശേഷം മൃതദേഹം കാറില്‍ കോയിപ്പാടി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. വെങ്കിട്ടരമണയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നേരത്തെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
കാണാതായ ഉടനെ
കാണാതായ ഉടനെ അധ്യാപികയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വെങ്കിട്ടരമണയിലുള്ള സംശയവും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരായ എല്ലാവരെയും ചോദ്യം ചെയ്യുന്ന വേളയില്‍ വെങ്കിട്ടരമണയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ആദ്യം ചോദ്യം ചെയ്തപ്പോള്‍
ആദ്യം ചോദ്യം ചെയ്ത വേളയില്‍ കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിട്ടയച്ചു. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യുന്നത്. അധികം വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹ പരിശോധന
അധ്യാപിക മുങ്ങിമരിച്ചതാകാമെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തലയിലെ മുടി കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളുമുണ്ടായിരുന്നില്ല. രൂപശ്രീയെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
ഫോറന്‍സിക് സംഘം പരിശോധിച്ചു
വെങ്കിട്ടരമണയുടെ വീട്ടിലെത്തി ഫോറന്‍സിക് സംഘം പരിശോധന നടത്തി. കാറിന്റെ ഡിക്കിയില്‍ നിന്ന് രൂപശ്രീയുടെ മുടി കണ്ടെത്തി. രൂപശ്രീക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം.
ശല്യം കൂടിയ വേളയില്‍
വെങ്കിട്ടരമണയുടെ ശല്യം കൂടിയ വേളയില്‍ രൂപശ്രീ ഇക്കാര്യം മക്കളോടും സഹോദരിയോടും പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി വെങ്കിട്ടരമണയാകുമെന്നും അവര്‍ പറഞ്ഞിരുന്നുവത്രെ. മരണം നടന്ന ആദ്യദിവസം തന്നെ ബന്ധുക്കള്‍ ഇക്കാര്യം പോലീസിനോട് പറയുകയും ചെയ്തിരുന്നു.
സാധാരണ പോലെ
16ന് വ്യാഴാഴ്ച വീട്ടില്‍ നിന്ന് സാധാരണ പോലെ ഇറങ്ങിയ രൂപ വൈകീട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മഞ്ചേശ്വരം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയത്.
സ്‌കൂട്ടര്‍ കണ്ടെത്തി
വ്യാഴാഴ്ച ഉച്ചയ്ക്ക് മകളുടെ സ്‌കൂളിലെത്തി ഫീസടച്ചിരുന്നു രൂപ. ശേഷം ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. പിന്നീടാണ് കാണാതയത്. ദുര്‍ഗപള്ളത്ത് നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ ശേഷവും രൂപയുടെ ഫോണ്‍ ബെല്ലടിച്ചിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന് മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെ കൂടുതല്‍ വ്യക്തത വരികയായിരുന്നു.
'ശത്രുസ്വത്ത്'
വിറ്റ്
ഒരുലക്ഷം
കോടി
രൂപയുണ്ടാക്കാന്‍
അമിത്
ഷാ;
എന്താണ്
ശത്രു
സ്വത്ത്?