കാസർകോഡ് ഇരട്ടക്കൊലപാതകം; ജീപ്പിലെത്തിയ അജ്ഞാതരെ തിരഞ്ഞ് പോലീസ്, മൊബൈൽ ഫോൺ നിർണായകം
കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരതിന്റെയും കൊലപാതകികളെ കുറിച്ച് പോലീസിന് നിർണായ വിവരം ലഭിച്ചതായി സൂചന. സംഭവസ്ഥലത്ത് എത്തിയെന്ന് കരുതപ്പെടുന്ന ജീപ്പിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. കണ്ണൂർ രജിസ്ട്രേഷനിലുള്ള ഈ ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഒന്ന് പ്രതികളിൽ ഒരാളുടേതാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഫോണിന്റെ ഉടമയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തി വരികയാണ്. സംഭവസ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളവും ലഭിച്ചിട്ടുണ്ട്.
കണ്ണൂർ രജിസ്ട്രേഷൻ ജീപ്പ്
കണ്ണൂർ രജിസ്ട്രേഷനിലുള്ള ജീപ്പാണ് കൃപേഷിനേയും ശരതിനേയും ഇടിച്ചതെന്നാണ് കരുതുന്നത്. രണ്ട് സിപിഎം അനുഭാവികൾ ഉൾപ്പെടെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവ് പീതാംബരനുൾപ്പെടെയുള്ളവർ ഒളിവിലാണ്.
ജീപ്പിലെത്തിയ അജ്ഞാതൻ
പെരിയ കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട് മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ ശരതും കൃപേഷും പങ്കെടുത്തിരുന്നു. കണ്ണൂർ രജിസ്ട്രേഷനിലുള്ള ഒരു വാഹനം ഈ സമയം സ്ഥലത്തുണ്ടായിരുന്നു. ഇവർ ആരാണ് എന്ന് കാര്യത്തിൽ സംഘാടകർക്കും വ്യക്തതയില്ല. കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
സിപിഎമ്മിനെ കേന്ദ്രീകരിച്ച്
പ്രദേശിക സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്,. സിപിഎം പ്രദേശിക നേതാവ് ശരത് ലാലിനെയും കൃപേഷിനെയു ജീപ്പിലെത്തിയ സംഘത്തിന് ചൂണ്ടിക്കാണിച്ച് നൽകിയിരുന്നതായി സൂചനയുണ്ട്, കൊലപാതകത്തിന് ഉപയോഗിച്ച വടിവാളിന്റെ പിടിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ആദ്യം കണ്ടത് നാട്ടുകാർ
റോഡ് അരികിൽ ബൈക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തിയ നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മാരകമായി വെട്ടേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന ശതര് ലാലിനെ കണ്ടെത്തുന്നത്. കാഞ്ഞങ്ങാട് ആശുപത്രിയിൽ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശരത് മരിക്കുകയായിരുന്നു.
കൃപേഷിനായി തിരച്ചിൽ
ശരതിനൊപ്പം കൃപേഷും ഉണ്ടായിരുന്നു എന്ന വിവരത്തെ തുടർന്ന് വീണ്ടും സ്ഥലത്ത് നാട്ടുകാർ തിരച്ചിൽ നടത്തി. റോഡിൽ നിന്നും 150 മീറ്റർ അകലെ കുറ്റിക്കാട്ടിൽ രക്തം വാർന്ന നിലയിൽ കൃപേഷിനേയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കാസർകോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
മാരക മുറിവുകൾ
അതി ക്രൂരമായാണ് അക്രമികൾ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയത്. കൃപേഷിന്റെ തലയിൽ 13 സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശരത് ലാലിന്റെ ശരീരത്തിൽ ഇരുപതിലേറെ വെട്ടുകളുണ്ട്. ശരത് ലാലിന്റെ ഇരുകാലുകളിലേയും അസ്ഥികൾ തകർന്ന നിലയിലാണ്. കഴുത്തിന് വലതുവശത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
മൊബൈൽ ഫോണുകൾ
സംഭവസ്ഥലത്ത് നിന്നും മൂന്ന് മൊബൈൽ ഫോണുകളാണ് പോലീസിന് ലഭിച്ചത്. ഇതിൽ ഒരെണ്ണം ശരത് ലാലിന്റെയും മറ്റൊന്ന് കൃപേഷിന്‌റേയുമാണ്. ശേഷിക്കുന്ന ഒരു ഫോൺ അക്രമിസംഘത്തിൽ പെട്ട ആരുടെയെങ്കിലുമാകാമെന്ന് സംശയത്തിലാണ് പോലീസ്. ഇത് വ്യക്തമാകാനായി സൈബർ സെല്ലിന്റെ നേതൃത്വത്തിൽ കൂടുതൽ പരിശോധനകൾ നടന്നു വരികയാണ്.
കർണാടകയിലേക്കും?
കൊലപാതകികൾ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അന്വേഷണത്തിന് പോലീസ് കർണാടക പോലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എല്ലാ സഹായവും കർണാടക പോലീസ് ഉറപ്പ് നൽകിയതായി കഴിഞ്ഞ ദിവസം ഡിജിപി വ്യക്തമാക്കിയിരുന്നു. ക്രൈം ബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.
പ്രതികാരം
സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച സംഭവത്തിൽ ശരത് ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇവർക്ക് നേരെ ഭീഷണിയും ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇരുവരുടെയും കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. തനിക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൃപേഷ് ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ല നട്ടെല്ലില്ല; പിണറായിക്ക് മുന്നില്‍ കവാത്ത് മറക്കും: സുരേന്ദ്രന്‍