ഹോട്ടലും ട്രെയിനും മുതൽ കല്യാണത്തിനും പാല് കാച്ചലിനും, കാസർകോട്ടെ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്!
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. ഇയാള്‍ സഞ്ചരിച്ച ഇടങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാകാത്തത് കൊണ്ട് ഭാഗികമായ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. എട്ട് ദിവസങ്ങൾക്കിടെ മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലായി 30ഓളം സ്ഥലങ്ങളില്‍ ഇയാള്‍ യാത്ര നടത്തിയിട്ടുണ്ട്.
ഇയാള്‍ക്ക് മൂവായിത്തോളം പേരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. മംഗലാപുരത്ത് പോയ ഇയാള്‍ രക്തദാനം നടത്തിയെന്നും സംശയിക്കുന്നുണ്ട്. മംഗലാപുരം യാത്രയുടെ പൂര്‍ണവിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്താത്തതിനാല്‍ ഇതൊഴിവാക്കിയാണ് റൂട്ട് മാപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

റൂട്ട് മാപ്പ് ഇങ്ങനെ:
11-03-2020 രാവിലെ 2.45ന് ദുബായ് വിമാനത്താവളത്തില്‍ നിന്നും ഐഎക്‌സ് 344 എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്ക്. രാവിലെ 7.45ന് കരിപ്പൂരില്‍ വിമാനമിറങ്ങി. 9.30ന് ഓട്ടോയില്‍ മലപ്പുറത്തെ സാഹിര്‍ റെസിഡന്‍സിയില്‍ എത്തി. പത്ത് മണിക്ക് അടുത്തുളള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. 10.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വീണ്ടും വിമാനത്താവളത്തില്‍.

സാഹിര്‍ റെസിഡന്‍സിയില്‍
3.15ന് വിമാനത്താവളത്തിന് സമീപത്തുളള മൈത്രി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ സാഹിര്‍ റെസിഡന്‍സിയില്‍ സമയം ചെലവഴിച്ചു. 8 മണിക്ക് വിമാനത്താവളത്തിലെത്തി. 12 മണി വരെ വിമാനത്താവളത്തില്‍ ചെലവഴിച്ചു. ശേഷം സഫ്രാന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു.

ഓട്ടോയിൽ വീട്ടിലേക്ക്
പുലര്‍ച്ച 12.30 മുതല്‍ 2 മണി വരെ സാഹിര്‍ റസിഡന്‍സിയിലെ റൂം നമ്പര്‍ 60ല്‍ രോഗിയുണ്ടായിരുന്നു. 2.30ന് ഓട്ടോയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. മാവേലി എക്‌സ്പ്രസ് കോച്ച് നമ്പര്‍ എസ്9ല്‍ യാത്ര ചെയ്തു. രാവിലെ 7 മണിക്ക് കാസര്‍കോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. 7.30ന് ഓട്ടോ പിടിച്ച് ഏരിയലിലുളള വീട്ടിലെത്തി.

ജുമാ നമസ്‌ക്കാരത്തില്‍ പങ്കെടുത്തു
അന്ന് മൈപ്പാടിയിലുളള സഹോദരന്റെ വീടും വൈകിട്ട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബും സന്ദര്‍ശിച്ചു. പിറ്റേ ദിവസമായ 13ന് കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു. ഏരിയലിലുളള ബാര്‍ബര്‍ ഷോപ്പില്‍ പോയി. ആസാദ് നഗറിലുളള സുഹൃത്തിന്റെ വീട്ടില്‍ പോയി. ഉച്ചയ്ക്ക് ഏരിയല്‍ ജുമാ മസ്ജിദില്‍ ജുമാ നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.

വിവാഹ വിരുന്നുകളിൽ
പിന്നീട് സിപിസിആര്‍സിക്ക് എതിര്‍വശത്തുളള ഹോട്ടലില്‍ പോയി. എസ്ബിഐ ബാങ്കും വൈകിട്ട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബും സന്ദര്‍ശിച്ചു. 14ാം തിയ്യതി മഞ്ചത്തടുക്ക വില്ല പ്രൊജക്ട് ഏരിയാലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് 10.6 മണിക്ക് ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പിലെത്തി. 11 മണിക്ക് അടൂരില്‍ വിവാഹ വിരുന്നിലും ഇയാള്‍ പങ്കെടുത്തു.

വീടിന്റെ പാല് കാച്ചലിനും
15ാം തിയ്യതി ഉച്ചയ്ക്ക് 12.15ന് മഞ്ചത്തടുക്ക വില്ല പ്രൊജക്ട് ഏരിയാലില്‍ വിവാഹത്തിന് ശേഷമുളള വിരുന്നില്‍ പങ്കെടുത്തു. 16ാം തിയ്യതി രാവിലെ 7 മണിക്ക് കുളങ്ങരയില്‍ വീടിന്റെ പാല് കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. 12.15ന് കുളങ്ങരയിലെ തന്നെ മറ്റൊരു പരിപാടിയിലും പങ്കെടുത്തു. രാത്രി 9 മണിക്ക് കാസര്‍കോട് നഴ്‌സിംഗ് ഹോം സന്ദര്‍ശിച്ചു.
Recommended Video

പൂർണ വിവരം വെളിപ്പെടുത്തിയില്ല
17ാം തിയ്യതി ഉച്ചയ്ക്ക് 2.30ന് ജനറല്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി. 17, 18, 19 തിയ്യതികളില്‍ കുളങ്ങരയിലുളള സഹോദരന്റെ വീട്ടില്‍ ഇയാള്‍ താമസിച്ചിട്ടുണ്ട്. 19ാം തിയ്യതി രാത്രി എട്ട് മണിക്ക് ആശുപത്രിയില്‍ അഡ്മിറ്റായി. പല തവണ ചോദ്യം ചെയ്തിട്ടും ഇയാള്‍ യാത്രകളുടെ പൂര്‍ണവിവരം അധികൃതരോട് വെളിപ്പെടുത്തുന്നില്ല എന്നാണ് കളക്ടര്‍ ആരോപിച്ചിരിക്കുന്നത്.












Click it and Unblock the Notifications