കാസർകോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ലാബ് സ്ഥാപിക്കണം; ഫുഡ് ഗ്രൈന്‍സ് ഡീലേഴ്സ് അസോസിയേഷന്
കാസര്‍കോട്:ജില്ലയില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്കായി ഭക്ഷ്യപരിശോധനാ ലാബ് സ്ഥാപിക്കണമെന്ന് കാസര്‍കോട് യുണിറ്റ് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്സ് അസോസിയേഷന് ഭക്ഷ്യ മന്ത്രിക്കും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഭക്ഷ്യ സുരക്ഷാ നിയമം കാര്യക്ഷമമാക്കിയെങ്കിലും ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ചു അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ കാസര്‍കോട് ജില്ലയില്‍ ഒരു സംവിധാനങ്ങളും ഇല്ല. പ്രത്യേകിച്ച് കര്‍ണ്ണാടകയോട് തൊട്ടുകിടക്കുന്ന ജില്ലയായതിനാല്‍ പലരീതിയിലും മായം ചേര്‍ക്കപ്പെട്ടതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ജില്ലയില്‍ എത്തുകയും അത് പരിശോധിക്കുന്നതിനായി ഒരു സംവിധാനവും ഇല്ലാത്തതിനാല്‍ മായം ചേര്‍ക്കപ്പെട്ട ഉല്പന്നങ്ങള് വിതരണം ചെയ്യാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാവുന്നതായി നിവേദനത്തില്‍ പറഞ്ഞു.
കാസര്‍കോടുള്ള ഉദ്യോഗസ്ഥര്‍തന്നെ സാമ്പിളെടുത്താല്‍ അതിന്റെ പരിശോധന ഫലം വരുന്നതിന് മാസങ്ങള്‍ എടുക്കുകയാണ്. ഇതൊഴിവാക്കുന്നതിനും കച്ചവടക്കാര്‍ക്ക് ഗുണനിലവാരം പരിശോധിച്ച് ഭക്ഷ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്യുന്നതിനായി പരിശോധന ലാബ് ജില്ലയില്‍ ആവശ്യമാണെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കച്ചവടക്കാര്‍ പരമാവധി ലാഭം ഉണ്ടാക്കുകയെന്ന കാഴ്ചപ്പാട് മാറ്റി മികച്ച ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയും അതിലൂടെ പൊതുജനങ്ങളുടെ ആരോഗ്യം ഒരുപരിധിവരെ കാത്തുസൂക്ഷിക്കുക എന്ന നയമാണ് അസോസിയേഷന് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ പൊതു ജനങ്ങള്‍ക്കും അവര്‍ ഭക്ഷിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പരിശോധിക്കുവാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് അസോസിയേഷന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട് കെ. മുഹമ്മദ് വെല്‍ക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എച്ച്. അബ്ദുല്റഹ്മാന്, ട്രഷറര്‍ ഇ.എ അബ്ദുല്‍ ജലീല്‍, ഉസ്മാന് കടവത്ത, ഇ.എ ഇബ്രാഹിം, എ.കെ. മുഹമ്മദ്, എ.അബ്ദുല്‍ റഹ്മാന്, ഹസ്സന് കുട്ടി, റിയാസ് സംസാരിച്ചു.