കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിതമായിട്ട് ഒരു വര്‍ഷം പിന്നിടുന്നു; അടിസ്ഥാന സൗകര്യങ്ങളില്ല
കാസര്‍കോട്: ഏറെ കാലത്തെ മുറവിളിക്ക് ശേഷം ജില്ലക്ക് അനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലൂടെ ഒരു വര്‍ഷത്തിനകം നല്‍കിയത് പതിനായിരത്തിലധികം പാസ്‌പോര്‍ട്ടുകള്‍. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 29നാണ് കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസ് കെട്ടിടത്തില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങിയത്. 2016 ഡിസംബറിലാണ് കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
വികാസ് പീഡിയ സന്ദര്‍ശകരുടെ എണ്ണം അഞ്ച് കോടിയിലേക്ക്; ഓണ്‍ലൈന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം
കെട്ടിട സൗകര്യമില്ലാത്തതിനാല്‍ സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം യഥാസമയം ആരംഭിക്കാന്‍ കഴിഞ്ഞില്ല. സേവാകേന്ദ്രം കാസര്‍കോടിന് നഷ്ടമാവുമെന്ന ഘട്ടം വന്നപ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം തുടങ്ങിയിരുന്നു. പ്രതിഷേധം ശക്തമായതോടെ കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസിലെ പോസ്റ്റ്മാസ്റ്ററുടെ ചെറിയ മുറിയില്‍ അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ നിത്യേന 75 അപേക്ഷകളാണ് സ്വീകരിക്കുന്നത്.
സമയം ക്രമീകരിച്ച് ടോക്കണ്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയായും സ്വീകരിക്കുന്നു. പുതിയ പാസ്‌പോര്‍ട്ട് അപേക്ഷ, പഴയത് പുതുക്കി നല്‍കല്‍ എന്നിവയാണ് സേവാകേന്ദ്രം വഴി ലഭിക്കുന്നത്. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ്. 1500 രൂപയാണ് അപേക്ഷാഫീസ്. പഴയ പാസ്‌പോര്‍ട്ട് അപേക്ഷ ഇവിടെ സ്വീകരിക്കുന്നില്ല. സേവാകേന്ദ്രം തുടങ്ങിയപ്പോള്‍ ആറ് ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചത്. ഇതില്‍ ഒരാള്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനും മറ്റുള്ളവര്‍ സ്വകാര്യ പാസ്‌പോര്‍ട്ട് ഏജന്‍സികളിലെ ജീവനക്കാരുമാണ്.
ഇപ്പോഴുളള കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. നിത്യേന സ്ത്രീകളടക്കം നിരവധി പേരാണ് പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാന്‍ എത്തുന്നത്. അപേക്ഷകര്‍ക്ക് ഇരിപ്പിട സൗകര്യങ്ങളും ഇല്ല. കഴിഞ്ഞ ദിവസം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സന്ദര്‍ശിച്ചിരുന്നു. അപേക്ഷകളുടെ എണ്ണം 150 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഫീസ് വിപുലീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ അപേക്ഷ നല്‍കിയവര്‍ പാസ്‌പോര്‍ട്ടിനായി ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരുന്നു.
എന്നാല്‍ പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ അപേക്ഷ നല്‍കിയാല്‍ രണ്ടാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതായി അപേക്ഷകര്‍ പറയുന്നു. ഇത് ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോകുന്നവരെ പ്രയാസപ്പെടുത്തുകയാണ്. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ കൂടുതല്‍ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങുന്നതോടെ ഇതിന് പരിഹാരമാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ജാസിമിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; നിരവധി പേരില്‍ നിന്ന് മൊഴിയെടുത്തു
മാഹിയിൽ നിന്ന് കോയമ്പത്തൂരിലേക്കും വിദേശമദ്യമൊഴുകുന്നു;ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി