കാസർകോട് റോഡ് അറ്റകുറ്റപ്പണിക്കായി പിന്നെയും കുഴിച്ചു..പൊതുമരാമത്ത് വകുപ്പിന് അനാസ്ഥ
കാസര്‍കോട്: റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ മുന്നോടിയായി ആഴ്ചകള്‍ക്ക് മുമ്പേ കുഴിക്കുന്ന റോഡുകള്‍ യാത്രക്കാര്‍ക്ക് കൊടിയ ദുരിതമാണ് ഉണ്ടാക്കുന്നത്. പലയിടത്തും ഈ പ്രവണത ആവര്‍ത്തിക്കപ്പെടുമ്പോഴും നഗരസഭാ, പൊതുമരാമത്ത് അധികൃതര്‍ ഉറക്കം നടിക്കുകയാണ്.പുലിക്കുന്നില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഡൈനിങ് ഹാളിന് മുന്നില്‍ മൂന്നാഴ്ചമുമ്പ് മാന്തിയിട്ട റോഡ് ഇപ്പോഴും അതേപടി കിടക്കുകയാണ്. കുഴിവീണ റോഡ് നന്നാക്കുന്നതിന് മുന്നോടിയായാണ് റോഡ് മാന്തിയത്.
എന്നാല്‍ മൂന്നാഴ്ച പിന്നിട്ടിട്ടും റോഡ് നന്നാക്കാന്‍ നടപടി ആരംഭിച്ചിട്ടില്ല. നഗരസഭയുടേതാണോ പൊതുമരാമത്ത് വകുപ്പിന്റേതാണോ ഈ റോഡ് എന്ന തര്‍ക്കം ഉയര്‍ന്നതോടെയാണ് മാന്തിയിട്ട റോഡ് നന്നാക്കാതെ അതേപടി നില്‍ക്കുന്നത്. റോഡ് മാന്തിയതോടെ ജെല്ലികളെല്ലാം ഇളകി നില്‍ക്കുകയാണ്. കൂര്‍ത്ത ജെല്ലികളില്‍ കയറിയിറങ്ങേണ്ടിവരുന്ന വാഹനങ്ങളുടെ ടയര്‍ പൊട്ടിക്കീറുന്നതായി യാത്രക്കാര്‍ പറയുന്നു. വാഹനം കുലുങ്ങിക്കുലുങ്ങി മറ്റു കേടുപാടുകളും യാത്രക്കാര്‍ക്ക് ശരീരവേദനയും ഉണ്ടാകുന്നതായും അവര്‍ പറയുന്നു.

കുണ്ടുംകുഴിയും നിറഞ്ഞ പുലിക്കുന്ന് റോഡിലൂടെയുള്ള ഗതാഗതം ദുസ്സഹമായിട്ട് ഒരു വര്‍ഷത്തോളമായി. പി.ഡബ്ല്യു.ഡി ഓഫീസിന്റെയും നഗരസഭാ കാര്യാലയത്തിന്റെയും മൂക്കിന് താഴെയുള്ള ഈ റോഡ് നന്നാക്കാന്‍ പക്ഷെ നടപടിയുണ്ടായില്ല. നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. എന്നാല്‍ രണ്ട് മാസംമുമ്പ് സി.പി.എം ജില്ലാ സമ്മേളനം നടക്കുന്നതിന് തലേന്ന് ഇവിടത്തെ കുണ്ടുംകുഴിയും നിറഞ്ഞ ചി ഭാഗങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാന്തുകയും സിമന്റ് പൊടി വിതറി നിരപ്പാക്കുകയും ചെയ്തിരുന്നു;'സമ്മേളനത്തിനെത്തുന്ന മന്ത്രിമാരുടെ കണ്ണില്‍ പൊടിയിടാനാന്‍ വേണ്ടിയാണ് ഇതെന്ന് നാട്ടുകാര്‍ ആക്ഷേപം ഉയര്‍ത്തുകയും ചെയ്തു. കുഴിച്ച റോഡ് നന്നാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.












Click it and Unblock the Notifications