'കൊലയാളികളെ കണ്ടെത്താതെ വിശ്രമമില്ല', സിപിഎമ്മിനെ കുറിച്ച് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സംസ്ഥാന രാഷ്ട്രീയം വീണ്ടും ചോരയില്‍ മുങ്ങിയിരിക്കുന്നു. പ്രദേശികമായ രാഷ്ട്രീയ സംഘര്‍ഷം രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവനെടുത്തിരിക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഭരണകക്ഷിയായ സിപിഎം ആണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. രൂക്ഷമായ പ്രതികരണാണ് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ ഉയരുന്നത്. കേരളത്തിലെ നേതാക്കള്‍ സിപിഎമ്മിനെ കടന്നാക്രമിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സിപിഎമ്മിന്റെ പേര് പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ
കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ് ഇങ്ങനെ: കേരളത്തിലെ കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസിന്റെ രണ്ട് പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തിയെന്നത് ഞെട്ടിച്ചിരിക്കുന്നു.
സിപിഎമ്മിനെ കുറിച്ച് മൌനം
കോണ്‍ഗ്രസ് പാര്‍ട്ടി കൊല്ലപ്പെട്ട രണ്ട് ചെറുപ്പകാരുടേയും കുടുംബങ്ങള്‍ക്കൊപ്പം നില്ക്കുന്നു. അവരുടെ ദുംഖത്തിന് താനും പങ്കുചേരുന്നു. കൊലപാതകികളെ നീതിപീഠത്തിന് മുന്നിലെത്തിക്കുന്നത് വരെ ഞങ്ങള്‍ക്ക് വിശ്രമം ഇല്ല'. സിപിഎമ്മിനെക്കുറിച്ച് പരോക്ഷമായി പോലും പരാമര്‍ശിക്കാതെയാണ് രാഹുലിന്റെ ട്വീറ്റ്.
പരിഹസിച്ച് സുരേന്ദ്രൻ
രമേശ് ചെന്നിത്തലയും കെ സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുളള നേതാക്കള്‍ സിപിഎമ്മിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി സിപിഎമ്മിനെ തൊടാന്‍ മടിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന് രംഗത്ത് വന്നിട്ടുണ്ട്.
ഇതാണ് മുന്നണി മര്യാദ
സഖ്യകക്ഷിയുടെ പേര് പറയാതിരിക്കാനുള്ള മര്യാദ അദ്ദേഹം കാണിച്ചു. ഇതാണ് മുന്നണി മര്യാദ. ജയ് രാജാ ജയ്.... എന്നാണ് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ അടക്കം സിപിഎമ്മും കോണ്‍ഗ്രസും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് നേര്‍ക്ക് രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കാന്‍ മടിക്കുന്നത് എന്നാണ് സുരേന്ദ്രന് വിലയിരുത്തുന്നത്.
സിപിഎമ്മിനെ നിരോധിക്കുക
തൃത്താല എംഎല്‍എ വിടി ബല്‍റാം പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. കാസര്‍കോട്ടെയും കണ്ണൂരിലെയും ആരാച്ചാര്‍മാരെക്കുറിച്ച് കെആര്‍ മീര വല്ലതും മൊഴിഞ്ഞോ എന്നും ബല്‍റാം പരിഹസിക്കുന്നു.
മിണ്ടാതെ പിണറായി
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് കാസര്‍കോട്ടെ ഇരട്ടക്കൊലയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴി രാവിലെ വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചിരുന്നു. എന്നാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ചോരയുടെ രുചി പിടിച്ചു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎമ്മിനെ രൂക്ഷമായി കടന്നാക്രമിച്ചു. രക്തത്തിന്റെ രുചി പിടിച്ച സിപിഎം പെരുമാറുന്നത് ഭീകര സംഘടനയെ പോലെയാണ് എന്ന് ചെന്നിത്തല ആരോപിച്ചു. ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവുന്നില്ല. ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
|
ട്വീറ്റ് വായിക്കാം
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വായിക്കാം