പാലക്കാട് യുവതിയുടെ കൊലപാതകം; പ്രതിയായ കാസര്‍കോട് സ്വദേശിക്ക് ജീവപര്യന്തം
കാസര്‍കോട്: പാലക്കാട്ട് യുവതിയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കിയ കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.ചിറ്റാരിക്കാല്‍ മണത്തൂരുത്തേലില്‍ എംഎ ഷാജനെ (44) യാണ് പാലക്കാട് ജില്ലാ കോടതി (മൂന്ന്) ശിക്ഷിച്ചത്. ഇതിന് പുറമെ തെളിവ് നശിപ്പിച്ചതിന് ഷാജന്‍ അഞ്ചുവര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
പത്തനം തിട്ട റാന്നി വെച്ചൂച്ചിര എക്‌സ് സര്‍വ്വീസ് മെന്‍ കോളനിയിലെ മണലേല്‍എലിസബത്ത് എന്ന ലീന (42) ആണ് കൊലചെയ്യപ്പെട്ടത്. പാലക്കാട് പുത്തൂരിലെ വാടകവീട്ടില്‍ ഷാജന്‍ ലീനയോടൊപ്പം താമസിച്ചുവരികയായിരുന്നു. മുമ്പ് വിവാഹിതയായിരുന്ന ലീന പിന്നീട് ഷാജനുമായി അടുപ്പത്തിലായി. ലീനയെ ഷാജന്‍ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു. ഇതിനിടെയാണ് ഷാജനും ലീനയും പാലക്കാട്ട് ഒന്നിച്ച് താമസം തുടങ്ങിയത്.
ഷാജന് മറ്റൊരു യുവതിയുമായി ബന്ധമുള്ള വിവരമറിഞ്ഞ ലീന ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നു. ക്ഷുഭിതനായ ഷാജന്‍ ലീനയെ കൊലപ്പെടുത്തുകയും തലയൊഴികെയുള്ള ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിയുകയും ചെയ്തു. തല എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനടുത്തുള്ള മാലിന്യ കൂമ്പാരത്തിലാണ് വലിച്ചെറിഞ്ഞത്. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസില്‍ ഡിഎന്‍എ ടെസ്റ്റും കൊലക്കുപയോഗിച്ച കത്തിയും ഫോണ്‍ കോളുകളും കൊലപാതകം തെളിയിക്കാന്‍ പൊലീസിന് നിര്‍ണ്ണായക തെളിവുകളായി മാറി.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഉപജില്ലാ ഓഫീസുകൾ ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലൻ