പശ്ചിമഘട്ടം:വിദഗ്ധ സമിതിക്ക് ശുപാര്‍ശ
തിരുവനന്തപുരം: പശ്ചിമഘട്ടസംരക്ഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ധാരണ. ഡോ. കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും അന്തിമരൂപം നല്‍കാനാണ് വിദഗ്ധസമിതിയെ നിയോഗിക്കുന്നത്. 2013 ഒക്ടോബര്‍ 21 ന് നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.
പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്.
പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്ന 123 വില്ലേജുകളിലെ ജനപ്രതിനിധികള്‍, അവിടത്തെ കര്‍ഷകസംഘടനകള്‍, കസ്തൂരി രംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതികള്‍ എന്നിവയുടെ യോഗങ്ങള്‍ പ്രത്യേകം വിളിച്ച് ചേര്‍ക്കും. കസ്തൂരി രംഗന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനമിറങ്ങിയാല്‍ ഉടന്‍തന്നെ അതിന്റെ മലയാള പതിപ്പ് എം.എല്‍.എമാര്‍, 123 വില്ലേജുകളിലെ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവര്‍ക്ക് വിതരണം ചെയ്യും.
123 വില്ലേജുകളാണു പരിസ്ഥിതിദുര്‍ബല പ്രദേശമാവുന്നതെങ്കിലും സംസ്ഥാനത്തിന്റെ വിസ്തൃതിയുടെ 33.72 ശതമാനം വരും ഇത്. ഇടുക്കിയിലെ മാത്രം 49 വില്ലേജുകളെയാണ് റിപോര്‍ട്ട് ബാധിക്കുക. കേരളത്തിലെ 30 താലൂക്കുകളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശ. എന്നാല്‍, ഗാഡ്ഗില്‍ ശുപാര്‍ശകളില്‍ ഒട്ടേറെ ഇളവുകള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നല്‍കിയിട്ടുണ്ട്. എന്നാല്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില ശുപാര്‍ശകള്‍ കസ്തൂരി രംഗന്‍ റിപോര്‍ട്ടിലുമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു.
പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കു ദോഷകരമാവുന്ന ഒരു നിയമത്തോടും യോജിപ്പില്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ അറിയിച്ചത്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടില്‍ ജനദ്രോഹ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അവ നീക്കി റിപോര്‍ട്ട് നടപ്പാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപോര്‍ട്ട് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം അഭിപ്രായം തേടിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. ഗാഡ്ഗില്‍ റിപോര്‍ട്ടിനേക്കാള്‍ സ്വീകാര്യം കസ്തൂരിരംഗന്‍ റിപോര്‍ട്ടുതന്നെയാണെന്ന പ്രാഥമിക നിലപാട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ നേരത്തെതന്നെ അറിയിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, അടൂര്‍ പ്രകാശ്, പി കെ അബ്ദുര്‍റബ്, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, യു.ഡി.എഫ് കക്ഷിനേതാക്കള്‍, ബി.ജെ.പി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.