മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊലപ്പെടുത്തി, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ ഭൂവുടമയെ അടിച്ചുകൊന്നു. തിരുവനന്തപുരം കാട്ടാക്കടയ്ക്ക് അടുത്ത് കാഞ്ഞിരംമൂട്ടിലാണ് സംഭവം. ജെസിബികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അമ്പലത്തിൻകാല സ്വദേശി സംഗീത് ആണ് കൊല്ലപ്പെട്ടത്.
ചാരുപാറ സ്വദേശിയായ സജുവാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രാത്രി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഗീതിന്റെ ഭൂമിയിൽ നിന്നും മണ്ണെടുക്കാൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണുംകൊണ്ട് പോകുന്നത് സംഗീത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ജെസിബിയുടെ കൈകൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയും ചെയ്യുകയായിരുന്നു.
വീടിന് ചേർന്നുള്ള സ്ഥലത്ത് നിന്നും മണ്ണെടുക്കാൻ സംഗീത് വനവകുപ്പിന് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അനധികൃതമായി മണ്ണുകടത്താൻ ശ്രമിക്കുകയായിരുന്നു. വിദേശത്ത് ജോലി നോക്കുകയായിരുന്ന സംഗീത് കുറച്ചു കാലമായി നാട്ടിലുണ്ട്.

പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണുകടത്തുന്നയാളാണ് സജുവെന്നാണ് വിവരം. ജെസിബി ഡ്രൈവറായ ഇയാൾ ഇപ്പോൾ ഒളിവിലാണ്. അടിയേറ്റു വീണ സംഗീതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 പേരടങ്ങുന്ന സംഘമാണ് മണ്ണു കടത്താൻ എത്തിയതെന്നാണ് വിവരം. സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications