കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം; ജോസ് കെ മാണിക്ക് തിരിച്ചടി!! ചെയര്‍മാനായി തിരഞ്ഞെടുത്തതിന് സ്റ്റേ
ഇടുക്കി: കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടിയില്‍ സ്റ്റേ തുടരുമെന്ന് കട്ടപ്പന സബ് കോടതി വ്യക്തമാക്കി. അടിയന്തരമായി കേസില്‍ ഇടപെടേണ്ടതില്ലെന്ന നിരീക്ഷിച്ച കോടതി ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി ശരിവച്ചു.
ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു നടപടി മുന്‍സിഫ് കോടതി സ്റ്റേ ചെയ്തത്. ഇതിനെതിരെ ജോസ് കെ മാണി സബ്കോടതിയെ സമീപിക്കുകയായിരുന്നു.
അപ്പീല്‍ സബ് കോടതി തള്ളിയതോടെ ഇടുക്കി മുന്‍സിഫ് കോടതിയുടെ ഇടക്കാല് ഉത്തരവ് തുടരും. അന്തിമ വിധിക്കായി ഈ മാസം 22 ന് ഇടുക്കി മുന്‍സിഫ് കോടതിയില്‍ തുടര്‍ വാദം നടക്കും. അതേസമയം വിധി കേരള കോണ്‍ഗ്രസിന്റെ ധാര്‍മിക വിജയമാണെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ മാണി തെറ്റ് തിരുത്തണമെന്നും പിജെ ജോസഫ് പറഞ്ഞു. തെറ്റ് തിരുത്താന്‍ ജോസ് കെ മാണി തയ്യാറാകണം. നോട്ടീസ് ലഭിച്ചിട്ടും പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തില്ലേങ്കില്‍ നടപടിയെടുക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
കെഎം മാണിയുടെ മരണത്തിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസില്‍ ചെയര്മാന് സ്ഥാനം സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് കോട്ടയത്ത് ജോസ് കെ മാണി വിഭാഗം വിളിച്ചുചേർത്ത കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു.യോഗത്തില്‍ 437 അംഗ സംസ്ഥാന സമിതിയിലെ 325 അംഗങ്ങളും പങ്കെടുത്തിരുന്നു.
എന്നാല്‍ ഇതിനെതിരെ ജോസഫ് വിഭാഗം തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചു. കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ സ്റ്റേയ്ക്കെതിരെ ജോസ് കെ മാണി ഇടുക്കി മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഇടുക്കി മുന്‍സിഫ് കോടതി തൊടുപുഴ കോടതിയുടെ വിധി ശരിവെച്ചു. ഇതിനു പിന്നാലെയാണ് കട്ടപ്പന സബ്കോടതിയില്‍ ജോസ് കെ മാണി വിഭാഗം അപ്പീല്‍ നല്‍കിയത്.
മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്? ശരദ് പവാറുമായി ശിവസേന കൂടിക്കാഴ്ച, ബിജെപി പുറത്ത്?