കത്വ, ഉന്നാവ് ധനസമാഹരണത്തില്‍ വന്‍ അട്ടിമറി; യൂത്ത് ലീഗിനെതിരെ ആരോപണവുമായി ദേശീയ സമിതി അംഗം
കോഴിക്കോട്: യൂത്ത് ലീഗിനെതിരെ ഗുരുതര ആരോപണവുമായി സംഘടനയുടെ ദേശീയ നിര്‍വാഹക സമിതയംഗം രംഗത്ത്. കത്വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ വന്‍ അട്ടിമറി നടന്നതായാണ് ദേശീയ നിര്‍വാഹക സമിതിയംഗമായ യൂസഫ് പടനിലം ആരോപിക്കുന്നത്. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ തിരിമറി നടത്തിയെന്നാണ് കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ യുസഫ് പടനിലം ആരോപിച്ചത്.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെയാണ് യൂസഫ് പടനിലത്തിൻറെ ആരോപണം. 2019 ല്‍ പികെ ഫിറോസ് നയിച്ച യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവ് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വകമാറ്റി ചിലവഴിച്ചു. രോഹിത് വെമുലയുടെ കുടുംബത്തിന് നൽകിയ 10 ലക്ഷത്തിൻ്റെ ചെക്ക് മടങ്ങിയപ്പോൾ അഞ്ച് ലക്ഷം കത്വ ഫണ്ടിൽ നിന്നും വകമാറ്റി. 2018 ല്‍ പിരിച്ച ഫണ്ടില്‍ നിന്നും ഒരുരൂപ പോലും പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറിയിട്ടില്ലെന്നും യൂസഫ് പടനിലം ആരോപിച്ചു.
പള്ളികളില്‍ നിന്ന് ഉള്‍പ്പടെ 48 ലക്ഷം രൂപയാണ് യൂത്ത് ലീഗ് പിടിച്ചെടുത്തിരുന്നത്. പള്ളികളിലേതിന് പുറമെ വിദശ രാജ്യങ്ങളില്‍ നിന്നും വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം ഫണ്ടില്‍ നിന്നും തിരിമറി നടത്തിയതായി ആരോപണമുണ്ട്. പിരിച്ചെടുത്ത പണത്തിന്‍റെ കണക്ക് ദേശീയ കമ്മിറ്റിയില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ബന്ധപ്പെട്ടവര്‍ അതിന് തയ്യാറായിട്ടില്ല.
ഇതിനെ തുടര്‍ന്നാണ് ദേശീയ പ്രസിഡന്റായ സാബിര്‍ ഗഫാര്‍ രാജിവെച്ചത്. സംഘടനയിലെ ഇത്തരം അഴിമതികളെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടക്കുകയാണ്. ഫണ്ടി പിരിച്ചെടുത്തതിന്‍റെ ബാങ്ക് വിവരം പുറത്ത് വിടാന്‍ യൂത്ത് ലീഗ് തയ്യാറാകണം. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കും. ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചുന്നു.
Recommended Video
നേരത്തെ ഗുജറാത്ത്, സുനാമി ഫണ്ടുകളില്‍ നടത്തിയ തിരിമറിക്ക് സമാനമായ ഫണ്ട് തിരിമറിയാണ് ഇപ്പോഴും നടക്കുന്നത്. ഇത്തരം തട്ടിപ്പുകാര്‍ക്കൊപ്പം തുടര്‍ന്ന് പോവാന്‍ കഴിയാത്തതിനാല്‍ ലീഗുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചതോടെ യൂസഫ് പടനിലത്തെ സംഘടനയില്‍ നിന്നും പുറത്താക്കിയെന്ന വിശദീകരണമാണ് അനൗദ്യോഗികമായി യൂത്ത് ലീഗ് നല്‍കുന്നത്.