' നീ വരുന്നോ കാവുമ്പായിലേക്ക്..'; 72 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ പ്രിയസഖിയോട് നാരായണന്‍
Recommended Video
കണ്ണൂര്‍: കാവുമ്പായി സമരം വേര്‍പെടുത്തിയ നാരായണന്‍ നമ്പ്യാരും ആദ്യഭാര്യ ശാരദയും 72 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി. 1946 ല്‍ വിവാഹിതരായ നാരായണന്‍ നമ്പ്യാര്‍ തന്റെ ആദ്യ ഭാര്യ ശാരദയെ ഏഴുപതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടു മുട്ടുന്ന അപൂര്‍വ്വ നിമിഷത്തിനായിരുന്നു പറശ്ശിനിക്കടവ് കോടല്ലൂരിലെ വീട് സാക്ഷ്യം വഹിച്ചത്.
1946 ലായിരുന്നു നാരായണന്‍ നമ്പ്യാര്‍ ശാരദയെ വിവാഹം കഴിക്കുന്നത്. അതേ വര്‍ഷം ഡിസംബറില്‍ നടന്ന കാവുമ്പായി കര്‍ഷക സമരത്തിന്റെ ഭാഗമായി നാരായണന്‍ നമ്പ്യാര്‍ സേലം ജയിലില്‍ അടക്കപ്പെട്ടു. ജീവപര്യന്തമായിരുന്നു ശിക്ഷ. ഇതോടെയാണ് ശാരദയെ വീട്ടുകാര്‍ വേറെ വിവാഹം ചെയ്തയച്ചത്. പിന്നീട് കഴിഞ്ഞ ദിവസം വരെ ഇരുവരും നേരില്‍ കണ്ടിട്ടേയില്ല.
ശാരദയുടെ മകനും ജൈവകര്‍ഷകനുമായ കെകെ ഭാര്‍ഗവനാണ് ഇരുവരുടേയും സമാഗമത്തിന് വഴിയൊരുക്കിയത്. നാരായണ്‍ നമ്പ്യാരുടെ സഹോദരന്റെ മക്കളായ ശാന്ത കാവുമ്പായി, ആര്‍ക്കിടെക് ടിവി മധുകുമാര്‍ എന്നിവരെ ഭാര്‍ഗവന്‍ പരിചയപ്പെട്ടതാണ് ഇതിന് നിമിത്തമായത്. അമ്മയുടെ ആദ്യ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഭാര്‍ഗവന്‍ തന്നെ പുനഃസമാഗമത്തിന് അവസരമൊരുക്കി.
കാവുമ്പായി സമരത്തില്‍ പങ്കെടുത്തതിന് അച്ഛന്‍ തളിയില്‍ രാമന്‍ നമ്പ്യാരോടൊപ്പമാണ് നരായണനെ ജയിലില്‍ അടച്ചത്. സേലം ജയിലില്‍ വെച്ച് നടന്ന വെടിവെപ്പില്‍ അച്ചന്‍ മരിച്ചു വീഴുമ്പോള്‍ നാരായണന്‍ നമ്പ്യാര്‍ വെടിയേറ്റ് സമീപത്ത് വീണുകിടന്നു. ഇപ്പോഴും ശരീരത്തില്‍ വെടിച്ചില്ലോടെയാണ് അദ്ദേഹം ജീവിക്കുന്നത്.
ആദ്യ ഭാര്യയെ കണ്ട് കഞ്ഞിയും കുടിച്ച് തിരിച്ച് ഇറങ്ങാന്‍ പോരുമ്പോള്‍ ശാരദയോട് നാരായണന്‍ നമ്പ്യാര്‍ ചോദിച്ചു. നീ വരുന്നോ കാവുമ്പായിലേക്ക്.. മച്ചുനിച്ചയല്ലേ, അങ്ങനെ വരാലോ.. അതിനുള്ള ശാരദയുടെ മറുപടി ഇങ്ങനെ..'എനിയെന്തിനാപ്പാ വരുന്നത്' .' നമ്മള്‍ തമ്മില്‍ വിരോധമില്ല. വേണ്ടാന്ന് വെച്ചതല്ലോയെന്നും ശാരദ കൂട്ടിച്ചേര്‍ത്തു. അതെ സാഹചര്യമാണ് ഇങ്ങനെയാക്കിയതെന്ന് പറഞ്ഞ് നാരായണന്‍ പുറത്തേക്കും ശാരദ വീടിന് അകത്തേക്കും നടന്നു.