''ഞാനും ഒരു സ്ത്രീയാണ്''! പത്ത് വർഷമായി രണ്ട് മനസും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്... പ്രതിഭാ ഹരി
മകന് 12 വയസ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ ഇത്രയും സമയം വേണ്ടിവന്നതെന്ന് പ്രതിഭാ ഹരി വ്യക്തമാക്കി.
ആലപ്പുഴ: വിവാഹമോചന ഹർജി നൽകിയതിൽ വിശദീകരണവുമായി കായംകുളം എംഎൽഎ പ്രതിഭാ ഹരി. അഡ്വക്കേറ്റ് പ്രതിഭ ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമാണ് വിവാഹമോചനത്തെക്കുറിച്ച് എംഎൽഎ വിശദീകരിച്ചിരിക്കുന്നത്.
റോസാപ്പൂവിന്റെ മുള്ള്! അയൽവീട്ടിൽ നിന്നും മണ്ണെണ്ണ കടം വാങ്ങി രണ്ടു തവണ കത്തിച്ചു! ജയമോൾ കുടുങ്ങിയത്
മകന് 12 വയസ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ ഇത്രയും സമയം വേണ്ടിവന്നതെന്ന് പ്രതിഭാ ഹരി വ്യക്തമാക്കി. ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല താനെന്നും, മാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുതെന്നും അവർ ആവശ്യപ്പെട്ടു.
ഹർജി
കായംകുളം എംഎൽഎയും സിപിഎം, ഡിവൈഎഫ്ഐ നേതാവുമായ പ്രതിഭ ഹരി കഴിഞ്ഞയാഴ്ചയാണ് ആലപ്പുഴ കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. വർഷങ്ങളായി ഭർത്താവുമായി അകന്നു കഴിയുന്ന തനിക്ക് വിവാഹമോചനം നൽകണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം.
പ്രതിഭ ഹരി...
പ്രതിഭ ഹരിയുടെ ഹർജിയിൽ ആലപ്പുഴ കുടുംബ കോടതി നടപടികൾ ആരംഭിച്ചതോടെ സ്വാഭാവികമായും മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതോടെ എംഎൽഎയുടെ വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയിയിലടക്കം ചർച്ചകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് തന്റെ വിവാഹമോചനത്തെക്കുറിച്ച് പ്രതിഭ ഹരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഭ തന്റെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം:-
മനസ്സിൽ എടുത്ത ഒരു തീരുമാനം
''സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാൻ കടന്നു പോവുകയാണ്.കഴിഞ്ഞ 10 വർഷങ്ങൾക്ക് മുൻപ് ഞാൻ മനസ്സിൽ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം.
ശബ്ദം പോലുമില്ലാതെ
കുടുംബകോടതിയിൽ ഞാൻ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അതു കഴിഞ്ഞില്ല.
വെളിപ്പെടുത്തൽ
അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള വെളിപ്പെടുത്തൽ ആയി ഈ എഴുത്തിനെ കണ്ടാൽ മതി.കഴിഞ്ഞ 10 വർഷമായി എന്റെ മാതാപിതാക്കൾക്കൊപ്പം എന്റെ മകനുമായാണ് ഞാൻ താമസിക്കന്നത്.
വ്യക്തമായി അറിയാം
എനിക്കും Mr. ഹരിക്കും ഞങ്ങൾ എന്താണ് ഇങ്ങനെ കഴിയേണ്ടിവന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി അറിയാം. ഒരാൾ ജനപ്രതിനിധി ആയി എന്നത് കൊണ്ട് മാത്രം വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പാടില്ല എന്ന പിന്തിരിപ്പൻ ശാഠ്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ദയവു ചെയ്ത് എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്.
വിഷയത്തിൽ ഇടപെടരുത്
ഇത് വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനം ആണ്. എന്റെ മകന് 12 വയസ്സ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ എനിക്ക് ഇത്രയും സമയം വേണ്ടി വന്നത്.മാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുത്.
രണ്ട് സ്ഥലങ്ങളിൽ
കാരണം ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പംജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല ഞാൻ.. 10 വർഷമായി രണ്ട് സ്ഥലങ്ങളിൽ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്.
ഞാനും ഒരു സ്ത്രീയാണ്
ഇനി കഴിയില്ല ഇതുപോലെ മുന്നോട്ടു പോകാൻ .. മകൻ എന്നും രണ്ടു പേരുടേയും ആയിരിക്കും. അവന് തിരിച്ചറിയാൻ കഴിയുന്നതിനുള്ള എന്റെ കാത്തിരിപ്പിനാണ് ഇവിടെ വിരാമം ആകുന്നത് ..കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത് . ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്'' - എന്നു പറഞ്ഞാണ് എംഎൽഎയുടെ കുറിപ്പ് അവസാനിക്കുന്നത്.
കെഎസ്ഇബി...
പ്രതിഭയുടെ ഭർത്താവ് ഹരി കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. തകഴി സ്വദേശികളായ ഇരുവരും വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്.
തീരുമാനമായില്ല...
പ്രതിഭയുടെ ഹർജി ഫയലിൽ സ്വീകരിച്ച ആലപ്പുഴ കുടുംബകോടതി ഇരുവരെയും ആദ്യഘട്ട കൗൺസിലിങിന് അയച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച നടത്തിയ കൗൺസിലിങിൽ ദമ്പതികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.
നടപടിക്രമം...
വിവാഹമോചന ഹർജിയിലെ നടപടിക്രമങ്ങളനുസരിച്ച് ഇനിയും കൗൺസിലിങ് നടത്തേണ്ടതുണ്ട്. അതിനാൽ അടുത്തഘട്ടത്തിലെ കൗൺസിലിങ് കൂടി പൂർത്തിയാക്കിയശേഷം മാത്രമേ ഹർജിയിൽ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളു.
പേരും മാറ്റി...
സിപിഎമ്മിന്റെ വനിതാ എംഎൽഎമാരിൽ ഏറെ ശ്രദ്ധേയയായ പ്രതിഭാ ഹരി സോഷ്യൽ മീഡിയയിലും സജീവസാന്നിദ്ധ്യമാണ്. എന്നാൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് പേജിലെ പേരിലും ഇവർ മാറ്റംവരുത്തിയിട്ടുണ്ട്. ഇപ്പോൾ അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ കായംകുളം എന്നുമാത്രമാണ് ഫേസ്ബുക്ക് പേജിലെ പേര്.
രാഷ്ട്രീയത്തിൽ സജീവം...
എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും സിപിഎം പ്രാദേശിക കമ്മിറ്റികളിലും സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. തകഴി സ്വദേശിയും യുവ അഭിഭാഷകയുമായ പ്രതിഭാ ഹരി തകഴി പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
എംഎൽഎ...
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഭാ ഹരിക്ക് സീറ്റ് നേടിക്കൊടുത്തത്. കായംകുളത്ത് യൂത്ത് കോണ്ഗ്രസ് നേതാവ് എം ലിജുവിനെതിരെയായിരുന്നു പ്രതിഭാ ഹരി മത്സരത്തിനിറങ്ങിയത്.
മികച്ച ജയം...
യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിനോടും, കായംകുളം മേഖലയിൽ സ്വാധീനമുള്ള ബിഡിജെഎസ് സ്ഥാനാർത്ഥി ഷാജി എം പണിക്കരോടും കടുത്ത മത്സരം കാഴ്ചവെച്ചായിരുന്നു പ്രതിഭാ ഹരി ജയിച്ചുകയറിയത്. രണ്ട് പുരുഷ സ്ഥാനാർത്ഥികളെയും തറപ്പറ്റിച്ച് 11857 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രതിഭയുടെ വിജയം.